ന്യൂഡൽഹി : ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ട് പോയി പുരാവസ്തു ശിൽപങ്ങളും കലാസൃഷ്ടികളും തിരികെ നൽകാനൊരുങ്ങി അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് ഇവ തിരികെ നൽകാൻ അമേരിക്ക തീരുമാനിച്ചത്. രണ്ടാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടങ്ങളിലെ പുരാവസ്തുക്കളാണ് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത്.
സാംസ്‌കാരിക പുരാവസ്തുക്കളുടെ അനധികൃത കടത്ത് തടയാൻ വേണ്ടിയുള്ള സാംസ്‌കാരിക സ്വത്ത് കരാറുമായി മുന്നോട്ട് പോകാൻ നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനവേളയിൽ ഇന്ത്യയും യുഎസും സമ്മതിച്ചിരുന്നു. തുടർന്നാണ് അമേരിക്ക നടപടികൾ വേഗത്തിലാക്കുന്നത്.
‘ഇന്ത്യയിലെ ജനങ്ങൾക്ക് ഇവ വെറും കലാസൃഷ്ടികളല്ല, മറിച്ച് അവരുടെ ജീവിത പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്’ യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു പറഞ്ഞു.
105 പുരാവസ്തുക്കളും ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വ്യാപനത്തെ പ്രതിനിധീകരിക്കുന്നതാണ്.
കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള 47 എണ്ണം, ദക്ഷിണേന്ത്യയിൽ നിന്നുള്ള 27 ശിൽപങ്ങൾ മധ്യ ഇന്ത്യയിൽ നിന്ന് 22 എണ്ണം വടക്കേ ഇന്ത്യയിൽ നിന്നുള്ള ആറെണ്ണം പടിഞ്ഞാറൻ ഇന്ത്യയിൽ നിന്നുള്ള മൂന്ന് പുരാവസ്തുക്കൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
രണ്ടാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെയുളള കാലഘട്ടങ്ങളിൽ ടെറാക്കോട്ട, കല്ല്, ലോഹം, മരം എന്നിവ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ശിൽപങ്ങളാണിവ. ഇതിൽ 50 ഓളം സൃഷ്ടികൾ ഹിന്ദു, ജൈന, ഇസ്ലാം മതങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
2016 ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ 16 പുരാവസ്തുക്കൾ യുഎസ് കൈമാറിയിരുന്നു. 2021 സെപ്റ്റംബറിൽ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തെ തുടർന്ന് 157 പുരാവസ്തുക്കൾ 2021 ൽ അമേരിക്ക ഇന്ത്യക്ക് കൈമാറി.
Discussion about this post