റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. മുൻ ഡെപ്യൂട്ടി കമാൻഡർ ഉൾപ്പെടെ മൂന്ന് പേരാണ് കീഴടങ്ങിയത്. മൂന്ന് പേരും കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
സുക്മ ജില്ലയിലായിരുന്നു സംഭവം. ആയുധങ്ങളുമായാണ് കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയത്. ആശയങ്ങളിൽ മനംമടുത്തും സർക്കാർ നൽകുന്ന ആനുകൂല്യങ്ങളിൽ ആകൃഷ്ടരായുമാണ് കമ്യൂണിസ്റ്റ് ഭീകരവാദം അവസാനിപ്പിക്കുന്നതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. നേതാവിന് പുറമേ കീഴടങ്ങിയ രണ്ട് പേർ ദമ്പതികളാണ്. ഇവരുടെ തലയ്ക്ക് ഓരോ ലക്ഷം രൂപ വീതമായിരുന്നു പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. കമാൻഡറുടെ തലയ്ക്ക് മൂന്ന് ലക്ഷം രൂപയായിരുന്നു പോലീസ് വിലയിട്ടിരുന്നത്.
കീഴടങ്ങിയ മൂന്ന് പേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സർക്കാരിന്റെ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകാനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ച കൊടും ക്രിമിനലായ കമ്യൂണിസ്റ്റ് ഭീകരൻ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ഭീകരർ കൂടി കീഴടങ്ങുന്നത്. 29 സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കമ്യൂണിസ്റ്റ് ഭീകരനായിരുന്നു ബുധനാഴ്ച കീഴടങ്ങിയത്.
Discussion about this post