കൊച്ചി: 53 ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. അഭിനയം കൊണ്ട് വിസ്മയിപ്പിച്ച കലാകാരന്മാർക്ക് അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് ആരാധകർ. എന്നാലും തങ്ങൾ നെഞ്ചിലേറ്റിയ, സ്‌നേഹത്തോടെ കല്ലുവെന്ന് വിളിക്കുന്ന ദേവനന്ദയ്ക്ക് ജൂറി പരാമർശം പോലും ലഭിക്കാത്തത് സാധാരണ പ്രേക്ഷകർച്ച് വേദനയായിട്ടുണ്ട്. കൊച്ചുമാളികപ്പുറമായി നിറഞ്ഞാടിയ ദേവനന്ദയെ തഴഞ്ഞുവെന്നാണ് പലരുടെയും പരാതി.
എന്നാൽ അവാർഡ് നേടിയ തന്മയ സോളിനേക്കാൾ വെല്ലുന്ന മറ്റ് പ്രകടനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് സംസ്ഥാന ജൂറി അംഗമായി ഒരാൾ പറയുന്നു. കുട്ടികളുടെ ചിത്രമെന്ന നിലയിൽ എൻട്രി കിട്ടിയ സിനിമകളിൽ നിന്ന് മാത്രമായിട്ടല്ല ബാലതാരത്തെ പരിഗണിച്ചത്, എല്ലാ ചിത്രങ്ങൾ പരിഗണിച്ചാലും കുട്ടികളുടെ വിഭാഗത്തിൽ തന്മയയെ വെല്ലുന്ന പ്രകടനം ഉണ്ടായിരുന്നില്ലെന്നും ജൂറി അംഗം ഒരു മാദ്ധ്യമത്തിനോട് പ്രതികരിച്ചു.
അവസാന റൗണ്ട് വരെയും തന്മയക്ക് വെല്ലുവിളിയായി ആരും ഉണ്ടായിരുന്നില്ല. അരക്ഷിതവും സംഘർഷഭരിതവുമായ ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിനാണ് ജൂറി തന്മയയെ മികച്ച ബാലനടിയായി തിരഞ്ഞെടുത്തതെന്നാണ് ജൂറി അംഗങ്ങൾ പറയുന്നത്.
അതേസമയം മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയും മത്സരത്തിൽ തന്മയ്‌ക്കൊപ്പം അവസാന റൗണ്ട് വരെ എത്തിയിരുന്നുവെന്നാണ് ചില ജൂറി അംഗങ്ങൾ പറയുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
തന്മയെ അഭിനന്ദിക്കുന്നതിനോടൊപ്പം തന്നെ ദേവനന്ദയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരമെങ്കിലും നൽകാമായിരുന്നുവെന്ന് ആരാധകർ പറയുന്നു. എന്തായാലും മികച്ച ബാലതാരത്തിനുള്ള അവാർഡ് നിർണയത്തെ ചൊല്ലി ചർച്ചകൾ കൊഴുക്കുകയാണ്.
Discussion about this post