ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്ന് സൂചന നൽകിയ സോണിയാ ഗാന്ധിയെ രാജ്യസഭാംഗമാക്കാൻ കോൺഗ്രസ് നീക്കം തകൃതി. അനാരോഗ്യം കാരണം പറഞ്ഞാണ് സോണിയ ഇനിയൊരു തിരഞ്ഞെടുപ്പിനെ നേരിടാനില്ലെന്ന് പറഞ്ഞിരുന്നത്. നിലവിൽ ഉത്തർപ്രദേശിലെ റായ്‌ബേലി എംപിയാണ് സോണിയ ഗാന്ധി. ലോക്‌സഭാംഗത്വം ഇല്ലാതായാൽ സോണിയയ്ക്ക് വസതി നഷ്ടപ്പെടും. വർഷങ്ങളായി താമസിച്ചുവരുന്ന ജൻപഥ് വസതി നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ കൂടിയാണിതെന്നാണ് റിപ്പോർട്ടുകൾ. എ.ഐ.സി.സി ആസ്ഥാനം കഴിഞ്ഞാൽ തങ്ങളുടെ അധികാര കേന്ദ്രമായി കണക്കാക്കുന്നതാണ് ജൻപഥ് ബംഗ്ലാവ്. ഇത് നഷ്ടപ്പെടാതെ നിലനിറുത്തേണ്ടത് കോൺഗ്രസിന്റെ് അഭിമാനപ്രശ്നമാണ്.
അയോഗ്യത കൽപ്പിക്കപ്പെട്ടതോടെ സർക്കാർ വസതിയിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട രാഹുൽ ഗാന്ധിയും നിലവിൽ സോണിയയോടൊപ്പമാണ് താമസിക്കുന്നത്. രാഹുലിന്റെയും പ്രിയങ്കയുടെയും ഓഫീസുകളും ഇവിടെയാണുള്ളത്. ജൻപഥിലെ വസതി നഷ്ടപ്പെട്ടാൽ ഇതെല്ലാം മാറ്റി സ്ഥാപിക്കേണ്ടി വരും.
പുതിയ പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡിയയുടെ അദ്ധ്യക്ഷയായി സോണിയ വേണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കർണാടകയിൽ 2024 ഏപ്രിലിൽ വരുന്ന നാല് ഒഴിവുകളിൽ കോൺഗ്രസിന്റെ മൂന്ന് സീറ്റുകളിലൊന്ന് സോണിയയ്ക്ക് നൽകാമെന്ന് പ്രതിപക്ഷ കൂട്ടായ്മയിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ എത്തിയപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനം ചെയ്തിരുന്നു. ഈ പദ്ധതി നടപ്പിലാക്കിയായിരിക്കും ജൻപഥ് ബംഗ്ലാവിനെ കോൺഗ്രസ് മുറുകെ പിടിക്കുക.
അടുത്ത തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ സോണിയയ്ക്ക് പകരം മകളും യു. പി ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. പുതിയ അംഗമെന്ന നിലയിൽ പ്രിയങ്കയ്ക്ക് ജൻപഥിലെ വലിയ ബംഗ്ലാവ് ലഭിക്കില്ല. 1989ൽ രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അനുവദിച്ചതാണ് ബംഗ്ലാവ്. തൊട്ടടുത്താണ് എ.ഐ.സി.സി ആസ്ഥാനം. 1975ൽ യൂത്ത് കോൺഗ്രസ് ഓഫീസും 1977-89ൽ പ്രസ് കൗൺസിൽ ഓഫീസും ഇവിടെ പ്രവർത്തിച്ചിരുന്നു.
Discussion about this post