മണിപ്പൂരിലെ കലാപവും ആയി ബന്ധപ്പെട്ട് കേരളത്തിലെ ചില വ്യക്തികൾ സോഷ്യൽ മീഡിയയിലൂടെ തനിക്കും മകനും എതിരെ വ്യാജ പ്രചാരണവും വ്യക്തിഹത്യയും നടത്തുന്നതായി മണിപ്പൂർ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ചിദാനന്ദ സിംഗ് മണിപ്പൂർ ഡിജിപിക്ക് പരാതി നൽകി. ഏതാനും ദിവസങ്ങളായി കേരളത്തിലെ ചിലർ ഇദ്ദേഹത്തിന്റെയും മകന്റെയും ചിത്രം ഉപയോഗിച്ച് കൊണ്ട് വലിയ രീതിയിലുള്ള വ്യാജ പ്രചാരണമാണ് സമൂഹമാദ്ധ്യമങ്ങൾ വഴി അഴിച്ചുവിട്ടിരുന്നത്.
കഴിഞ്ഞദിവസം ആർഎസ്‌എസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ട്വിറ്റർ ഹാൻഡിലായ ബഞ്ച് ഓഫ് തോട്ട്‌സ് ആണ് ഈ വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. അതിനകം തന്നെ നിരവധി പേരായിരുന്നു ഈ വ്യാജ വാർത്ത ഷെയർ ചെയ്തത്. ചിദാനന്ദ സിംഗും അദ്ദേഹത്തിന്റെ വെറും പത്ത് വയസ്സ് മാത്രമുള്ള മകനും ആണ് മണിപ്പൂരിലെ അതിക്രൂരമായ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ എന്ന രീതിയിലായിരുന്നു വിദ്വേഷ പ്രചാരണം. മണിപ്പൂരിലെ ദാരുണ സംഭവത്തിൽ അറസ്റ്റിലായത് ബിജെപി ആർഎസ്എസ് പ്രവർത്തകർ ആണെന്ന് തെളിയിക്കാൻ വേണ്ടിയായിരുന്നു മണിപ്പൂർ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെയും 10 വയസ്സുള്ള മകന്റെയും ആർഎസ്എസ് യൂണിഫോം ധരിച്ച ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. കൃത്യമായ ലക്ഷ്യത്തോടുകൂടിയുള്ള വിദ്വേഷപ്രചാരണം ആയിരുന്നു ഇത്.
ചിദാനന്ദ സിങ്ങും അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാർത്ഥി ആയ മകന്റെയും RSS യൂണിഫോമിലുള്ള ചിത്രം ഉപയോഗിച്ചു കൊണ്ട് യുവതികളെ നഗ്നരായി പരേഡ് ചെയ്യിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ എന്ന് നിലയ്ക്കാണ് കേരളത്തിലെ പല സോഷ്യൽ മീഡിയ ഐഡി കളും വഴി വലിയ നിലയിൽ വ്യാജ പ്രചാരണം നടത്തിയത്. തനിക്കും മകനും എതിരെ കേരളത്തിൽ വ്യക്തിഹത്യയും വ്യാജ പ്രചാരണവും നടത്തിയവർക്ക് എതിരെ കേസ് എടുത്തു ശിക്ഷ നൽകണം എന്നാണ് പരാതിയിൽ പറയുന്നത്. ചിദാനന്ദ സിംഗ് നാളെ ഈ വിഷയത്തിൽ കേരള ഡിജിപിയ്ക്കും കേന്ദ്രബാലാവകാശ കമ്മീഷനും പരാതി നൽകും.
Discussion about this post