കൊൽക്കത്ത : വരുന്ന യോഗ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിപാടികളിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് ഉത്തരവിട്ട് പശ്ചിമബംഗാൾ സർക്കാർ. സ്ഥിരം ജീവനക്കാർ, കരാർ തൊഴിലാളികൾ, ദിവസവേതനക്കാർ എന്നിവരുൾപ്പെടെയുള്ള എല്ലാ സർക്കാർ ജീവനക്കാരും ജൂൺ 21 ഞായറാഴ്ച രാവിലെ 6.30 മുതൽ 7.45 വരെ ഓഫീസുകളിലോ, നിശ്ചയിക്കപ്പെട്ട വേദികളിലോ അല്ലെങ്കിൽ താമസസ്ഥലത്തോ ഇരുന്ന് യോഗാ ദിനത്തിൽ പങ്കാളികളാകണമെന്നും വകുപ്പ് മേധാവികൾ ഇത് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ജൂൺ 14-ന് ചീഫ് സെക്രട്ടറി മനോജ് അഗർവാൾ പുറത്തിറക്കിയ ഈ ഉത്തരവിനെതിരെ ബംഗാളിലെ സിപിഐഎം ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്.
സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ബംഗാൾ സർക്കാരിന്റെ ഉത്തരവ് എന്നാണ് സിപിഐഎം കോടതിയിൽ നൽകിയ ഹർജിയിൽ സൂചിപ്പിക്കുന്നത്. സിപിഐ(എം) അനുകൂല ജീവനക്കാരുടെ സംഘടനയായ ‘സ്റ്റേറ്റ് കോർഡിനേഷൻ കമ്മിറ്റി’ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം പരിപാടിക്ക് സ്റ്റേ നൽകാൻ കോടതി വിസമ്മതിച്ചു.ആന്ധ്രാപ്രദേശിന്റെ റെക്കോർഡ് മറികടന്ന് ഗിന്നസ് ബുക്കിൽ ഇടം നേടാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും, ജീവനക്കാരെ നിർബന്ധിക്കുന്നില്ലെന്നും വെറുമൊരു ‘അഭ്യർത്ഥന’ മാത്രമാണിതെന്നും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ബിൽവാദൽ ഭട്ടാചാര്യ കോടതിയിൽ വ്യക്തമാക്കി. പങ്കെടുക്കാത്തവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ലെന്നും സർക്കാർ ഉറപ്പുനൽകി.











