ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ 2008-ലെ ഐപിഎൽ ‘സ്ലാപ്ഗേറ്റ്’ സംഭവം വീണ്ടും പുകയുന്നു. മുൻ ഇന്ത്യൻ താരങ്ങളായ മലയാളി പേസർ എസ്. ശ്രീശാന്തും ഹർഭജൻ സിംഗും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. വർഷങ്ങൾക്ക് മുൻപ് നടന്ന ഈ ഒളിച്ചുകളിക്ക് ശേഷം ഇരുവരും പഴയ പിണക്കങ്ങളെല്ലാം മറന്ന് സൗഹൃദത്തിലായെന്ന് തോന്നിച്ചതാണ്. എന്നാൽ, അടുത്തിടെ ‘സ്ലാപ്ഗേറ്റ്’ സംഭവത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഹർഭജൻ സിംഗ് ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചതാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്.
പ്രമുഖ മാധ്യമമായ ‘ലല്ലൻടോപ്പുമായുള്ള’ അഭിമുഖത്തിനിടയിൽ ശ്രീശാന്തും ഹർഭജനും ബോക്സിങ് ഗിയർ ധരിച്ചുനിൽക്കുന്ന ഒരു പഴയ ചിത്രം ശ്രീശാന്തിനെ കാണിക്കുകയുണ്ടായി. ഇതോടെ നിയന്ത്രണം വിട്ട ശ്രീശാന്ത്, ഹർഭജനെ ബോക്സിങ് റിങ്ങിലേക്ക് നേരിട്ടുള്ള പോരാട്ടത്തിന് പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു.
ശ്രീശാന്തിന്റെ വാക്കുകൾ:
“ഇതേ രംഗം, നിനക്ക് അതിനുള്ള ധൈര്യമുണ്ടോ? എന്നോടൊപ്പം റിങ്ങിലേക്ക് വരാൻ നിനക്ക് ധൈര്യമുണ്ടോ? കരാറിൽ ഒപ്പിട്ട് വരാൻ നിനക്ക് കഴിയുമോ? ഞാൻ അവനോട് ചോദിക്കുകയാണ്. ഇതേ ഗ്ലൗസ് ധരിച്ച് എന്റെ കൂടെ റിങ്ങിൽ വരാൻ നിനക്ക് ധൈര്യമുണ്ടോ? ഇത് അഭിനയമല്ല, ഞാൻ ചിരിച്ചുകൊണ്ടാണ് പറയുന്നത്. നീ ചിരിക്കുന്നു പോലുമില്ല, നീ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. നമുക്ക് നോക്കാം, ഇതൊരു തുറന്ന വെല്ലുവിളിയാണ്.”
താൻ നിലവിൽ ‘ബെയർ നക്കിൾ ഫൈറ്റ് ലീഗിന്റെ ഭാഗമാണെന്നും, പ്രശസ്ത ഫൈറ്റർ കോനർ മക്ഗ്രെഗറുടെ വീഡിയോയുടെ പ്രധാന സ്പോൺസർമാരിൽ ഒരാൾ തന്റെ സുഹൃത്താണെന്നും അതുകൊണ്ട് പ്രൊമോഷനെല്ലാം കഴിഞ്ഞതാണെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. പരസ്യചിത്രങ്ങളിലൂടെ പഴയ വിവാദങ്ങളെ വിൽക്കുന്ന ഹർഭജന്റെ ശൈലിയെ ശ്രീശാന്ത് കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
“ഞാൻ നിന്നെ വെല്ലുവിളിക്കുന്നു ഭാജി. ഈ തല്ല് കേസിലും എന്നിലും നിനക്ക് അത്രയധികം പ്രശ്നമുണ്ടെങ്കിൽ, നീ ഇതിലൂടെ ഇത്രയധികം പണമുണ്ടാക്കുന്നുണ്ടെങ്കിൽ… എന്നെയും കുറച്ച് പണമുണ്ടാക്കാൻ അനുവദിക്കൂ. നീ റിങ്ങിലേക്ക് വാ. ഞാൻ എന്റെ ഹൃദയത്തിൽ നിന്നാണ് നിന്നെ വിളിക്കുന്നത്. നമുക്ക് അല്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ ഇത്തരം പരസ്യങ്ങളൊന്നും ചെയ്യാതിരിക്കാം. യഥാർത്ഥ രീതിയിൽ, എല്ലാ മലയാളികൾക്കും എല്ലാ സർദാർമാർക്കും വേണ്ടി ദയവായി നീ വരൂ. ഞാൻ കാത്തിരിക്കുകയാണ്,” ശ്രീശാന്ത് പറഞ്ഞു നിർത്തി.












