ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് ഇന്ത്യ. യുഎന്നിലെ ഇന്ത്യൻ മിഷനിലെ ഫസ്റ്റ് സെക്രട്ടറി അനുപമ സിംഗ്, പാകിസ്ഥാൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതായും പാക് അധീന ജമ്മു കൺമീരിൽ ജനങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നതായും കുറ്റപ്പെടുത്തി.
പാകിസ്ഥാനെ “സ്വന്തം രാക്ഷസൻ തന്നെ തിരിഞ്ഞുകൊത്തുമ്പോൾ ഞെട്ടുന്ന ഫ്രാങ്കൻസ്റ്റൈൻ ഭരണകൂടത്തിന്റെ ജീവിക്കുന്ന ഉദാഹരണം” എന്നാണ് അനുപമ സിംഗ് വിശേഷിപ്പിച്ചത്. ഭീകരരെ വളർത്തുന്നതും പരിശീലിപ്പിക്കുന്നതും വിന്യസിക്കുന്നതും തങ്ങളുടെ ഭരണകൂട നയമാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി തന്നെ പരസ്യമായി വീമ്പുപറഞ്ഞിട്ടുണ്ടെന്ന് ഫസ്റ്റ് സെക്രട്ടറി അനുപമ സിംഗ് ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള ഒരു രാജ്യം സ്വയം ഭീകരതയുടെ ഇരയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് തികച്ചും വൈരുദ്ധ്യാത്മകമാണെന്ന് അവർ പരിഹസിച്ചു.
ജമ്മു കശ്മീരിൻമേലുള്ള ഇന്ത്യയുടെ പരമാധികാര നിലപാട് അനുപമ സിംഗ് വീണ്ടും ആവർത്തിച്ചു “ജമ്മു കശ്മീർ എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യവും അലംഘനീയവുമായ ഭാഗമായിരുന്നു, ഇപ്പോഴുമതേ, ഇനി എപ്പോഴും അങ്ങനെതന്നെയായിരിക്കുകയും ചെയ്യും. ഇനി ഈ വിഷയത്തിൽ പരിഹരിക്കപ്പെടാനുള്ള ഒരേയൊരു പ്രശ്നം ഇന്ത്യൻ ഭൂപ്രദേശങ്ങൾ പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്നതും അവ ഇന്ത്യയ്ക്ക് തിരികെ നൽകേണ്ടതുമാണ്.”
പാക് അധീന കശ്മീരിലെ യഥാർത്ഥ അവസ്ഥ മറച്ചുവെക്കാൻ പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങൾക്ക് കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. റാവലക്കോട്ടിൽ നടക്കുന്ന സമകാലിക ദുരന്തങ്ങളും നൂറുകണക്കിന് സാധാരണക്കാരുടെ കൊലപാതകങ്ങളും കശ്മീരിലുടനീളം നടക്കുന്ന കടുത്ത അടിച്ചമർത്തലുകളും അവർ എടുത്തുപറഞ്ഞു.
പതിറ്റാണ്ടുകളായി പാക് സൈന്യം നടത്തുന്ന ഭൂമി കയ്യേറ്റങ്ങളും, ജനസംഖ്യാപരമായ അട്ടിമറികളും അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ നിഷേധിക്കലുമെല്ലാം അവിടുത്തെ ജനങ്ങളെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. സാധാരണക്കാർ ഭക്ഷണത്തിനും വൈദ്യുതിക്കും അവകാശങ്ങൾക്കും അന്തസ്സിനും വേണ്ടി നടത്തുന്ന ആവശ്യങ്ങളെപ്പോലും പാകിസ്ഥാൻ വെടിയുണ്ടകളും ക്രൂരതയും ഉപയോഗിച്ചാണ് നേരിടുന്നത്. ഒരു നിയമവിരുദ്ധ അധിനിവേശത്തെ തോക്കിൻമുനയിൽ മാത്രമേ നിലനിർത്താൻ കഴിയൂ എന്നതിന്റെ തെളിവാണിതെന്നും അനുപമ സിംഗ് പറഞ്ഞു.
സിന്ധു നദി ജലക്കരാറുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്ന് അവർ പറഞ്ഞു. ഭീകരതയെ ഒരു നയമായി കയറ്റുമതി ചെയ്യുന്ന ഒരു രാജ്യം, സൽസ്വഭാവത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ ഇത്തരം സഹകരണങ്ങളുടെ ആനുകൂല്യങ്ങൾ തേടുന്നത് യുക്തിക്ക് നിരക്കാത്തതാണെന്ന് ഇന്ത്യ വാദിച്ചു. 1960-ലെ ഈ കരാർ ഇപ്പോൾ കാലഹരണപ്പെട്ടതാണെന്നും കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ഉണ്ടായ വലിയ മാറ്റങ്ങൾ ഉൾക്കൊള്ളാതെ ഇതിനെ എന്നും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
“ഇന്ത്യൻ ഭൂപ്രദേശങ്ങൾ മോഹിക്കുന്നതിന് പകരം, സ്വന്തം വീട് വൃത്തിയാക്കി സൂക്ഷിക്കുന്നതാണ് പാകിസ്ഥാനും അവിടുത്തെ ജനങ്ങൾക്കും നല്ലത്. ഈ കൗൺസിലിൽ അവർ കാലാകാലങ്ങളായി നടത്തുന്ന നാടകങ്ങളുടെ പുതുമ എന്നോ നഷ്ടപ്പെട്ടു കഴിഞ്ഞു,” എന്ന് പറഞ്ഞുകൊണ്ടാണ് അനുപമ സിംഗ് പ്രസംഗം അവസാനിപ്പിച്ചത്.









