ലക്‌നൗ: യമുനാ നദിയിൽ നിന്ന് ഡോൾഫിനെ പിടിച്ച് കറിവെച്ച് കഴിച്ച നാല് മത്സ്യത്തൊഴിലാളികൾക്കെതിരെ കേസ്. ജൂലൈ 22ന് ഉത്തർപ്രദേശിലെ നസീർപൂരിലാണ് സംഭവം. ഡോൾഫിനെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
ജുലൈ 22 നായിരുന്നു സംഭവം. യമുനാ നദിയിൽ മത്സ്യബന്ധനത്തിനെത്തിയവരുടെ വലയിൽ ഡോൾഫിൻ കുടുങ്ങിയത്. ഒരു ക്വിന്റൽ തൂക്കമുള്ള ഡോൾഫിനെയാണ് ഇവർക്ക് കിട്ടിയത്. ഡോൾഫിനെ ചുമന്ന് വീട്ടിൽ കൊണ്ടുവന്ന് കറിവെച്ച് കഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.
മത്സ്യത്തൊഴിലാളികളായ രഞ്ജീത് കുമാർ, സഞ്ജയ്, ദീവൻ, ബാബ എന്നിവർക്കെതിരെയാണ് 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തത്. രഞ്ജീത്ത് കുമാറാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പേരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഗംഗ, ബ്രഹ്‌മപുത്ര നദികളിലും അവയുടെ പോഷകനദികളിലും ധാരാളമായി കണ്ടിരുന്നവയാണ് ഗംഗാ ഡോൾഫിനുകൾ. വംശനാശം നേരിടുന്ന ഐ.യു.സി.എന്നിന്റെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയ ജീവിയാണ് ഗംഗാ ഡോൾഫിനുകൾ. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഒന്നാമത്തെ പട്ടികയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ജീവിയാണ് സുസു എന്നറിയപ്പെടുന്ന ഗംഗാ ഡോൾഫിൻ.
Discussion about this post