ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികനെ കാണാനില്ല. ജമ്മു കശ്മീരിലെ കുൽഗാം സ്വദേശി ജാവേദ് അഹമ്മദ് വാനിയെയാണ് കാണാതായത്. അവധിക്ക് നാട്ടിലെത്തിയതാണ് 25 കാരനായ സൈനികൻ. ഇദ്ദേഹത്തിനെ തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
സൈനികന്റെ കാറിൽ നിന്ന് ഒരു ജോഡി ചെരിപ്പും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിന്റെ ലോക്ക് തുറന്ന നിലയിലായിരുന്നു. ശനിയാഴ്ച രാത്രി 8 മണിക്ക് ശേഷമാണ് ജാവേദിനെ കുറിച്ച് വിവരമില്ലാതായത്. സംഭവത്തിൽ പോലീസും സൈന്യവും സംയുക്തമായി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.
സൈനിക ഉദ്യോഗസ്ഥനായ ജാവേദ് അഹമ്മദ് വാനി ലഡാക്കിലെ ലേയിലാണ് ജോലി ചെയ്തിരുന്നത്. അവധിക്ക് നാട്ടിലെത്തിയ അദ്ദേഹം വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി ചൗവൽഗാമിലേക്ക് കാറിൽ പോയി. എന്നാൽ ഏറെ സമയമായിട്ടും തിരിച്ചെത്തിയില്ല. ഇതോടെ കുടുംബം സമീപ പ്രദേശങ്ങളിലും പരിസര ഗ്രാമങ്ങളിലും തിരച്ചിൽ തുടങ്ങി. ഇതിന് പിന്നാലെയാണ് പരൻഹാൽ ഗ്രാമത്തിൽ നിന്ന് ജാവേദിന്റെ കാർ കണ്ടെത്തിയത്. വാഹനത്തിൽ നിന്ന് രക്തക്കറ ഉൾപ്പെടെ കണ്ടെത്തിയതോടെ ആശങ്കയിലാണ് കുടുംബം.
Discussion about this post