തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്ന കേസിൽ പോലീസിനെതിരെ വിമർശനം ശക്തം. പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് വിമർശനം ഉയരുന്നത്. സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പോലീസ്. പെൺകുട്ടിയെ കാണാതായിയെന്ന പരാതി ലഭിച്ചത് മുതൽ ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്ക് അരിക്കിലെത്തിക്കാൻ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പോലീസുദ്യോഗസ്ഥനും വേദനയാണെന്ന് കേരള പോലീസ് ഫേസ്ബുക്കിലൂടെ പറഞ്ഞു. പെൺകുട്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റിന്റെ കമന്റ് ബോക്സിലാണ് കേരള പോലീസിന്റെ വിശദീകരണം.
”കണ്ണീർപൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്.. ഇന്നലെ വൈകുന്നേരം 7 മണിക്ക് പരാതി ലഭിക്കുന്നതുമുതൽ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. CCTV ദൃശ്യങ്ങൾ ശേഖരിച്ചു പരമാവധി വേഗത്തിൽ പ്രതിയെ തിരിച്ചറിയാനായി. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരിലെത്തിക്കാൻ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പോലീസുദ്യോഗസ്ഥനും വേദനയാണ്. കാരണം ഞങ്ങളും മാതാപിതാക്കളാണ്. ആ വേദനയാണ് ഈ ആദരാഞ്ജലി പോസ്റ്റിലൂടെ ഞങ്ങൾ പങ്കുവെച്ചിരിക്കുന്നത്.”-കേരള പോലീസ് പറഞ്ഞു.
ഇന്നലെ സംഭവത്തിൽ മകളേ മാപ്പ് എന്ന പോസ്റ്റുമായി കേരളപോലീസ് രംഗത്തെത്തിയിരുന്നു.
Discussion about this post