തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ എൻഎസ്എസ്. സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ല. പരാമർശത്തിൽ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. പ്രസ്താവനയിലൂടെയായിരുന്നു ഷംസീറിനെതിരെ എൻഎസ്എസ് രംഗത്ത് എത്തിയത്.
ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമർശിച്ചുകൊണ്ടുള്ള പരാമർശം അസംബ്ലിയെ നിയന്ത്രിക്കുന്ന വ്യക്തിയ്ക്കായാലും യോജിച്ചത് അല്ല. ഏത് സാഹചര്യത്തിൽ നടത്തിയ പരാമർശം ആണെങ്കിലും ന്യായീകരണമില്ല. പ്രസ്താവന അതിരുകടന്ന് പോയി. എല്ലാ മതങ്ങൾക്കും അവരവരുടേ ആയ വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അർഹതയോ അവകാശമോ ഇല്ല. മതസ്പർദ്ധ ഉളവാക്കുന്ന പെരുമാറ്റം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അംഗീകരിക്കാവുന്നതല്ലെന്നും എൻഎസ്എസ് വ്യക്തമാക്കി.
നിയമസഭാ സ്പീക്കർ എന്ന നിലയിൽ തൽസ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ല. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന വിധം സ്പീക്കർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് അവരോട് മാപ്പ് പറയണം. അല്ലാത്തപക്ഷം സ്പീക്കർക്കെതിരെ യുക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും എൻഎസ്എസ് കൂട്ടിച്ചേർത്തു.
Discussion about this post