ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീർ പദവിയിൽ തുടരാൻ യോഗ്യനല്ല എന്ന എൻഎസ്എസിന്റെ നിലപാടിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ പിൻവലിച്ച് സ്പീക്കർ മാപ്പുപറയണം എന്ന് വി.മുരളീധരൻ പറഞ്ഞു. ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിക്കുന്ന നിലപാട് അംഗീകരിക്കാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നതഭരണഘടനാ പദവിയിലിരിക്കുന്നയാൾക്ക് യോജിച്ചതല്ല ഷംസീറിന്റെ വാക്കുകൾ. സ്പീക്കർ പദവിയിലിരുന്ന് മറ്റ് അജണ്ടകൾ ഒളിച്ച് കടത്താമെന്ന വ്യാമോഹം ഷംസീറിന് വേണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എൻഎസ്എസ് ആവശ്യത്തോട് മുഖ്യമന്ത്രിയും എൽഡിഎഫും നിലപാട് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ പ്രതിപക്ഷം സ്പീക്കറോട് സഹകരിക്കുമോയെന്നത് അറിയാൻ ആഗ്രഹമുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.
വി മുരളീധരന്റെ വാക്കുകൾ-
ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിക്കുന്ന എ.എൻ.ഷംസീർ സ്പീക്കർ പദവിയിൽ തുടരാൻ യോഗ്യനല്ലെന്ന എൻഎസ്എസ് ആവശ്യം തികച്ചും ന്യായമാണ്. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നവിധം സ്പീക്കർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പുപറയുക തന്നെ വേണം. ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന സമീപനം ,ഉന്നതഭരണഘടനാ പദവിയിലിരിക്കുന്നയാൾക്ക് യോജിച്ചതല്ല.
മുൻപ് ശബരിമലയിലും സമാന നിലപാട് സിപിഎം സർക്കാരും നേതാക്കളും സ്വീകരിക്കുന്നത് കേരളം കണ്ടതാണ്. സ്പീക്കർ പദവിയിലിരുന്ന് മറ്റ് അജണ്ടകൾ ഒളിച്ച് കടത്താമെന്ന വ്യാമോഹം ഷംസീറിനും സംരക്ഷക സഖാക്കൾക്കും വേണ്ട. നായർ സർവീസ് സൊസൈറ്റിയുടെ ആവശ്യത്തിന് ഐക്യദാർഢ്യം അറിയിക്കുന്നു.
എൻഎസ്എസ് ആവശ്യത്തോട് മുഖ്യമന്ത്രിയുടെയും എൽഡിഎഫിന്റെയും നിലപാട് വ്യക്തമാക്കണം. ഒപ്പം, കേരളത്തിലെ പ്രതിപക്ഷം ഈ സ്പീക്കറോട് സഹകരിക്കുമോയെന്നും അറിയണം.
Discussion about this post