സ്‌കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ വീണ്ടും സമസ്ത രംഗത്ത്. സ്‌കൂൾ സമയമാറ്റം അംഗീകരിക്കില്ലെന്നും വേറെ സമയം എല്ലാവർക്കും കണ്ടെത്താമല്ലോയെന്നും സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ചോദിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ചൊടിപ്പിച്ചെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
മദ്രസ പ്രവർത്തനത്തിന് വേറെ സമയം എങ്ങനെ കണ്ടെത്താനാണ്. ആകെ 24 മണിക്കൂറേ ഉള്ളൂ. ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത്? ജിഫ്രി തങ്ങൾ ചോദിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. മന്ത്രി അങ്ങനെയല്ല പറയേണ്ടത്. ആലോചിച്ച് ചെയ്യാം എന്നായിരുന്നു പറയേണ്ടിയിരുന്നത്. മദ്രസ സമയം മാറ്റാൻ പറ്റില്ല. മന്ത്രിക്ക് വാശി സ്വഭാവം പാടില്ലെന്നും’ ജിഫ്രി തങ്ങൾ കോഴിക്കോട്ട് പറഞ്ഞു.
സമുദായങ്ങളുടെ കാര്യങ്ങൾ നോക്കാൻ തന്നെയല്ലേ ഇവിടെ മന്ത്രിസഭ. സമുദായത്തിന്റെ വോട്ട് വാങ്ങിയെന്നു ഓർമ്മ വേണം. വലിയ മതസമൂഹത്തെ അങ്ങനെ അവഗണിക്കാൻ പറ്റുമോ. എല്ലാ സമുദായത്തിന്റെയും പ്രശ്‌നം പരിഹരിക്കണം. ഞങ്ങളുടെ പ്രശ്‌നങ്ങൾ ഞങ്ങളല്ലേ പറയുക. അതിൽ വേറെ സമുദായം ഉണ്ടോ ഇല്ലയോ എന്നുള്ളത് വിഷയമല്ല
സമുദായ സംഘടനകൾ സർക്കാരിനെ വിരട്ടേണ്ടതില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കടുപ്പിച്ച് പറഞ്ഞത്. എന്നാൽ സമസ്ത മദ്രസ പഠനം 15 മിനിറ്റ് വെട്ടി ചുരുക്കട്ടെ എന്നാണ് സർക്കാർ നിലപാട്. ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം സൗജന്യം കൊടുക്കാനാകില്ലെന്നും അവർ സമയം ക്രമീകരിക്കുന്നതായിരിക്കും നല്ലതെന്നും വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു.
സർക്കാരിന് പ്രധാനം കുട്ടികളുടെ വിദ്യാഭ്യാസമാണെന്നും ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്‌കൂൾ സമയം മാറ്റിയത് മദ്രസ വിദ്യാഭ്യാസത്തിന് തടസമുണ്ടാകുമെന്നാരോപിച്ച് സമസ്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്
Discussion about this post