ന്യൂഡൽഹി : ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബിഹാറിലും ഡൽഹിയിലുമുളള ആറ് കോടിയോളം വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
യുപിഎ സർക്കാർ കാലത്ത് റെയിൽവേ മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് ഭൂമി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2004 നും 2009 ഇടയിൽ റെയിൽവേ മന്ത്രിയായിരിക്കെയാണ് തട്ടിപ്പ് നടത്തിയത്. ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ലാലു പ്രസാദിന്റെ ഭാര്യയുമായ റാബ്റി ദേവിയെ ഇഡി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ആർജെഡി എംപി മിസ ഭാരതി, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരുൾപ്പെടെ യാദവ് കുടുംബത്തിലെ മറ്റ് അംഗങ്ങളെയും കേസിൽ ചോദ്യം ചെയ്തുവരികയാണ്.
നേരത്തെയും ഇഡി ലാലു പ്രസാദിനെതിരെ നടപടിയെടുത്തിരുന്നു.
Discussion about this post