ന്യൂയോർക്ക്: തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ച കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. നാല് വകുപ്പുകൾ കൂടിയാണ് ചുമത്തിയത്. കേസിൽ വ്യാഴാഴ്ച കോടതിയിൽ ഹാജരാകാനും ട്രംപിന് നിർദ്ദേശമുണ്ട്.
രാജ്യത്തിന്റെ ഔദ്യോഗിക നടപടി ക്രമങ്ങൾ അട്ടിമറിയ്ക്കാൻ ഗൂഢാലോചന നടത്തി, രാജ്യത്തിന്റെ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടത്താൻ ഗൂഢാലോചന നടത്തി, പൗരാവകാശങ്ങൾ ലംഘിക്കാൻ അനുയായികളെ പ്രേരിപ്പിച്ചു, രാജ്യത്തെ വഞ്ചിക്കാൻ ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളാണ് പുതുതായി ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം നാളെ ട്രംപിനെ വായിച്ച് കേൾപ്പിക്കും. ഇതിന് വേണ്ടിയാണ് അദ്ദേഹത്തോട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചത്. വാഷിംഗ് ടണിലെ ഫെഡറൽ കോടതിയാണ് കേസ് പരിഗണിക്കുക.
പുതുതായി ചുമത്തിയവ 20 വർഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണെന്നാണ് വിവരം. ഇതിന് പുറമേ ട്രംപിനെതിരെ ഗുരുതരമായ പല വെളിപ്പെടുത്തലുകളും കുറ്റപത്രത്തിലുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ ട്രംപിന് തിരിച്ചടി നേരിടാനാണ് സാദ്ധ്യത.
നിലവിൽ രണ്ട് കേസുകളിൽ ട്രംപ് കോടതിയിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. രഹസ്യ രേഖകൾ ചോർത്തി സ്വന്തം വസതിയിൽ സൂക്ഷിച്ച കേസിലും, സുഹൃത്തിന്റെ ലൈംഗിക ആരോപണ കേസിലുമാണ് വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് 2020 ജനുവരി ആറിന് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ച കേസിന്റെ വിചാരണയും ആരംഭിക്കുന്നത്.
അതേസമയം താൻ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ട്രംപ്. രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്ന അടിസ്ഥാന രഹിതമാണെന്ന് ട്രംപ് പ്രതികരിച്ചു.
Discussion about this post