ന്യൂഡൽഹി; ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ് എന്ന വസ്തുത ചോദ്യം ചെയ്യാനില്ലാത്തതാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയിൽ. ജമ്മു കശ്മീരിൻറെ അമിതാധികാരം എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് കപിൽ സിബൽ കോടതിയിൽ ഇക്കാര്യം ബോധിപ്പിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കി നാല് വർഷത്തിന് ശേഷമാണ് ഇതിൻറെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഒരു കൂട്ടം ഹർജികൾ ഫയൽ ചെയ്തത്.
“വാദം ആരംഭിക്കുന്നതിന് മുമ്പ്, എനിക്ക് ഒരു കാര്യം പറയാനുണ്ട്. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ് എന്ന വസ്തുത ചോദ്യം ചെയ്യാനാവാത്തതാണ്. അത് ഇനിയും ചോദ്യം ചെയ്യപ്പെടാതെ തുടരും. ആരും അതിൽ തർക്കിക്കുന്നില്ല, ആരും തർക്കിച്ചിട്ടുമില്ല. ജമ്മു കശ്മീർ ഇന്ത്യൻ യൂണിയന്റെ ഒരു യൂണിറ്റാണ്”, കപിൽ സിബൽ പറഞ്ഞു. ഇത്തരത്തിൽ ആമുഖം നൽകികൊണ്ടാണ് കപിൽ സിബൽ വാദങ്ങൾ നിരത്തിയത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടന ബെഞ്ചാണ് വാദം കേൾക്കുന്നത്.
ജമ്മു കശ്മീരിന് സ്വയംഭരണാവകാശവും സംസ്ഥാനത്തെ ജനങ്ങൾക്കായി നിയമങ്ങൾ രൂപീകരിക്കാനുള്ള അനുമതിയും നൽകിയിരുന്ന നിയമം ആയിരുന്നു ആർട്ടിക്കിൾ 370. 2019 ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന്റെ ഈ അമിതാധികാരം എടുത്തുകളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാൻ കേന്ദ്രം തീരുമാനിച്ചത്.സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന 2019 ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമത്തിന്റെ സാധുതയെയും അദ്ദേഹം ചോദ്യം ചെയ്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിൽ വികസനവും, പുരോഗതിയും, സുരക്ഷയും, സ്ഥിരതയും കൈവന്നു എന്ന് ഹർജിക്ക് മറുപടിയായി കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.
Discussion about this post