ന്യൂഡൽഹി : ഡൽഹി സർക്കാരിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ഡല്‍ഹി സര്‍വീസസ് ബില്‍ ലോക്സഭ പാസാക്കി. ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഡൽഹി സർക്കാരിന്റെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ഈ ബിൽ. ശബ്ദവോട്ടോടെയാണ് ലോക്സഭ ബിൽ പാസാക്കിയത്.
ഡൽഹിയിൽ ഗ്രൂപ്പ് എ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനും അധികാരം നൽകുന്ന ഓർഡിനൻസ് കേന്ദ്രസർക്കാർ മെയ് 19 നാണ് പുറത്തിറക്കിയിരുന്നത്. ഓഗസ്റ്റ് മൂന്നിന് ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടിയിൽ നാല് മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഡല്‍ഹി സര്‍വീസസ് ബിൽ പാസാക്കിയത്. തുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ച് സഭയിൽ നിന്നും ഇറങ്ങിപ്പോയി.
കേന്ദ്രഭരണപ്രദേശങ്ങളിലും ഡൽഹിയിലും നിയമനിർമ്മാണത്തിന് കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്ന് ബിൽ അവതരിപ്പിക്കുന്ന വേളയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ക്രമസമാധാന പാലനം, പോലീസ്, ഭൂമി എന്നിവ ഒഴികെയുള്ള വിഷയങ്ങളില്‍ ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് അധികാരമെന്ന സുപ്രീം കോടതിവിധി വന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷമായിരുന്നു കേന്ദ്രസർക്കാർ ഡൽഹി ഓർഡിനൻസ് കൊണ്ടുവന്നിരുന്നത്. മുൻകാലത്തെ ഡൽഹി സർക്കാരുകൾ ആയി കേന്ദ്രസർക്കാരുകൾക്ക് യാതൊരു പ്രശ്നവും ഇല്ലായിരുന്നുവെന്നും അരവിന്ദ് കെജ്രിവാൾ സേവനത്തെക്കാൾ ഉപരിയായി അധികാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത് എന്നും അമിത് ഷാ ബിൽ ചർച്ചയ്ക്കിടെ വ്യക്തമാക്കി.
ചൊവ്വാഴ്ച ആയിരുന്നു ഡൽഹി ഓർഡിനൻസ് ബിൽ ലോക്സഭയ്ക്ക് മുമ്പിൽ എത്തിയത്. വ്യാഴാഴ്ച ലോക്സഭ ബില്‍ പാസാക്കിയതിന് പിന്നാലെ പ്രതിപക്ഷ എം.പിമാര്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ഇനി ബില്‍ രാജ്യസഭയിൽ പാസാകുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും വേണം. അതോടെ നിലവിലുള്ള ഓർഡിനൻസിന് പകരം ഈ ബിൽ നിയമമായി മാറും.
Discussion about this post