ന്യൂഡൽഹി : രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വന്ദേ ഭാരത് എക്‌സ്പ്രസ് പുതിയ ലുക്കിൽ പുറത്തിറങ്ങാനുളള തയ്യാറെടുപ്പിലാണ്. നിലവിൽ ചെയർ കാർ രൂപത്തിലുളള ട്രെയിനിന്റെ സ്ലീപ്പർ പതിപ്പ് പുറത്തിറക്കാനുളള സജ്ജീകരണങ്ങളാണ് നടക്കുന്നത്. റഷ്യൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ പുതിയ മാറ്റം. ഈ സാമ്പത്തിക വർഷം അവസാനത്തോടെയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ട്.
റഷ്യൻ കമ്പനിയായ ട്രാൻസ്മാഷ്‌ഹോൾഡിങും ഇന്ത്യൻ റെയിൽവേ ഉപസ്ഥാപനമായ ആർവിഎൻഎലും ചേർന്നുള്ള കൺസോർഷ്യം 120 ട്രെയിനുകൾ നിർമിച്ചു നൽകാനാണ് കരാർ ഒപ്പിട്ടിട്ടുള്ളത്. 120 ട്രെയിനുകൾ നിർമ്മിക്കാനും 35 വർഷത്തോളം പരിപാലിക്കാനുമായി 35,000 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്.
പൊതുമേഖലാ സ്ഥാപനമായ ഭേൽ 80 സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കാനും കരാറായി. ഈ ശ്രേണിയിലെ ആദ്യ ട്രെയിൻ അടുത്ത വർഷം ഏപ്രിൽ മാസത്തിൽ പുറത്തിറങ്ങും.
ഭേലും സ്വകാര്യ ഇന്ത്യൻ റെയിൽവേ കമ്പനിയായ ടിട്ടാഹഡും ചേർന്നാണ് 80 ട്രെയിനുകൾ നിർമിക്കുന്നത്. ഭേൽ നിലവിൽ റെയിൽവേക്ക് വേണ്ടി ഇലക്ട്രിക് ലോക്കോമോട്ടീവുകളും സാങ്കേതികഭാഗങ്ങളും നിർമ്മിച്ചു നൽകുന്നുണ്ട്.
ആദ്യഘട്ടത്തിൽ മൊത്തം 200 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് നിർമിക്കുക. ജനറൽ കംപാർട്ട്‌മെന്റുകളോ നോൺ എസി കംപാർട്ട്‌മെന്റുകളോ ഇല്ലാത്ത ആഡംബര ട്രെയിനായിരിക്കുംഇ ഇത്. ഫസ്റ്റ് എസി, സെക്കൻഡ് എസി, തേഡ് എസി കോച്ചുകളാണ് പുതിയ ട്രെയിനിലും ഉണ്ടാകുക. മറ്റുള്ളവയെ അപേക്ഷിച്ച് സൗകര്യങ്ങളിലും യാത്രാസുഖത്തിലും ഏറെ മുന്നിലായിരിക്കും പുതിയ സ്ലീപ്പർ.
Discussion about this post