ന്യൂഡൽഹി : മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം. തോഷഖാന കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെതിനെ തുടർന്ന് ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കോൺഗ്രസ് നേതാവ് രംഗത്തെത്തയത്.
” പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയുന്നതിന് പാകിസ്താൻ ഇന്ത്യയുടെ മാതൃക പിന്തുടരുകയാണ്” എന്ന് ചിദംബരം കുറിച്ചു.
പാകിസ്താൻ തെഹ്രീക് ഇൻസാഫ് (പിടിഐ) ചെയർമാനെ ലാഹോറിലെ സമാൻ പാർക്ക് ഹൗസിൽ നിന്ന് അറസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിലാണ് കോൺഗ്രസ് എംപിയുടെ പ്രതികരണം.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലപിടിപ്പുളള ഉപഹാരങ്ങൾ ഡിസ്‌കൗണ്ട് വിലയിൽ വാങ്ങി മറിച്ചുവിറ്റുവെന്നാണ് ഇമ്രാൻ ഖാന് എതിരായ കേസ്. മറ്റ് സർക്കാരുകളുടെ തലവന്മാരും വിദേശ പ്രമുഖരും ഭരണാധികാരികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നൽകുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന ക്യാബിനറ്റ് ഡിവിഷന് കീഴിലുള്ള വകുപ്പാണ് തോഷഖാന.
പാക് കാബിനറ്റ് ഡിവിഷന്റെ മേൽനോട്ടത്തിലാണ് ഈ വകുപ്പ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് വാങ്ങിയ ഉപഹാരങ്ങളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഇമ്രാൻ മറച്ചുവെച്ചതായി കോടതി വിലയിരുത്തി. തിരഞ്ഞെടുപ്പ് നിയമത്തിലെ 174 സെക്ഷൻ അനുസരിച്ചാണ് ഇമ്രാന് ശിക്ഷ വിധിച്ചത്.
Discussion about this post