ചിക്കാഗോ: അമേരിക്കയിലെ തെരുവിൽ പട്ടിണി കിടക്കുന്ന അവസ്ഥയിൽ കണ്ടെത്തിയ ഹൈദരാബാദ് സ്വദേശിനിയുടെ സംരക്ഷണം ഏറ്റെടുത്ത് ഇന്ത്യൻ നയതന്ത്ര കാര്യാലയം. സെയ്ദ ലുലു മിൻഹജ് സൈദി എന്ന പെൺകുട്ടിയെ കണ്ടെത്തിയതായും ഇവരെ ഉടൻ നാട്ടിലെത്തിക്കുമെന്നും അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം അറിയിച്ചു. പെൺകുട്ടി നിലവിൽ ആരോഗ്യവതിയാണെന്നും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വ്യക്തമാക്കി.
അമേരിക്കയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് പോയ സെയ്ദ സെയ്ദിയെ തെരുവിൽ പട്ടിണി കിടക്കുന്ന അവസ്ഥയിൽ കഴിഞ്ഞയാഴ്ചയാണ് കണ്ടെത്തിയത്. സെയ്ദിയുടെ സാധനങ്ങളും പണവും മോഷണം പോയിരുന്നതായും ഇതിനെ തുടർന്നുണ്ടായ മാനസിക ആഘാതം ഇവരെ വിഷാദ രോഗത്തിന് അടിമയാക്കി എന്നുമാണ് വിവരം.
കാണാതായി എന്ന് കരുതിയ മകളെ ദയനീയമായ സാഹചര്യത്തിൽ തെരുവിൽ കണ്ടെത്തിയെന്ന് അറിഞ്ഞതോടെ അമ്മ സെയ്ദ വഹാജ് ഫാത്തിമ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കറിന് കത്തെഴുതി. മകളെ എത്രയും വേഗം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്ന അപേക്ഷയായിരുന്നു കത്തിൽ.
കത്ത് ശ്രദ്ധയിൽ പെട്ട വിദേശകാര്യ മന്ത്രാലയം ഉടൻ ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് നിർദേശം നൽകി. എന്നാൽ നിലവിൽ യാത്ര ചെയ്യാൻ പറ്റിയ ഒരു ശാരീരിക- മാനസിക അവസ്ഥയിലല്ല കുട്ടി എന്ന് ആരോഗ്യ പ്രവർത്തകരുമായി കൂടിയാലോചിച്ച ശേഷം ഇന്ത്യൻ കോൺസുലേറ്റ് മറുപടി നൽകി. അങ്ങനെയെങ്കിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ അവളുടെ അടുത്ത് എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ അടുത്ത നിർദേശം.
അതേസമയം പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പാസ്പോർട്ട് ഇല്ലാത്തത് പ്രശ്നമായി. ഇവർക്ക് അടിയന്തിരമായി പാസ്പോർട്ടും വിസയും നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ഇതോടെ മാതാപിതാക്കൾക്ക് മകളെ കാണാനും പരിചരിക്കാനുമുള്ള അവസരം ഒരുങ്ങുകയായിരുന്നു. സംഭവത്തിൽ കൃത്യസമയത്ത് ഇടപെടൽ നടത്തിയ കേന്ദ്ര സർക്കാരിനും ഇന്ത്യൻ കോൺസുലേറ്റിനും പ്രത്യേകിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കറിനും നന്ദി പറയുന്നതായി കുടുംബം അറിയിച്ചു.
Discussion about this post