ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർക്കുന്നവർ കശ്മീരിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ അറിയാതെയാണ് അത് ചെയ്യുന്നതെന്ന് കോൺഗ്രസ് മുൻ നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അദ്ധ്യക്ഷനുമായ ഗുലാം നബി ആസാദ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു ആസാദിന്റെ പരാമർശം.
ആർട്ടിക്കിൾ 370 ഒരു പ്രത്യേക പ്രദേശത്തിനോ പ്രവിശ്യക്കോ മേഖലക്കോ മാത്രം ബാധകമായ ഒന്നായിരുന്നില്ല. അത് എല്ലാവർക്കും ഒരേ പോലെ ബാധകമായിരുന്നുവെന്ന് ആസാദ് പറഞ്ഞു. സുപ്രീം കോടതിയിൽ തനിക്ക് തികഞ്ഞ വിശ്വാസമുണ്ടെന്നും വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കണം കോടതി വിധി പറയേണ്ടതെന്നും ആസാദ് ആവശ്യപ്പെട്ടു.
അതേസമയം, ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിൽ സമാധാനവും വികസനവും പുരോഗതിയും കൈവന്നുവെന്ന് ബിജെപി അഭിപ്രായപ്പെട്ടു.
ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ശ്രദ്ധേയമായ ഒരു ചോദ്യം ഹർജിക്കാരോട് ചോദിച്ചിരുന്നു. ഭരണഘടനയിൽ തന്നെ താത്കാലികമായ പ്രൊവിഷൻ എന്നാണ് ആർട്ടിക്കിൾ 370നെ വിശേഷിപ്പിച്ചിരിക്കുന്നത്. 1957ലെ ജമ്മു കശ്മീർ നിയമസഭയുടെ കാലാവധി പൂർത്തിയായ സ്ഥിതിക്ക് ഇനി ആർട്ടിക്കിൾ 370ന് എന്താണ് പ്രസക്തി എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിലെ അപകടം മനസ്സിലാക്കിയായിരുന്നു ഗുലാം നബി ആസാദിന്റെ പ്രതികരണം.
Discussion about this post