കൊളംബോ : ശ്രീലങ്കൻ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. അപകടത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ചൈനീസ് നിർമ്മിത പരിശീലന വിമാനമാണ് തകർന്നത്. ഓഗസ്റ്റ് ഏഴിന് പരിശീലനം നടത്തുന്നതിനായി പറന്നുയർന്ന ഉടൻ തകർന്നു വീഴുകയായിരുന്നു.
ട്രിങ്കോമാലിയിലെ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് പറന്നുയർന്ന പരിശീലന വിമാനമാണ് ഉടനടി തകർന്നു വീണത്. വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റും ഒരു ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി ശ്രീലങ്കൻ വ്യോമസേനാ വക്താവ് അറിയിച്ചു. പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന PT-6 വിമാനമാണ് തകർന്നുവീണത്.
ശ്രീലങ്കൻ എയർഫോഴ്‌സ് സ്‌റ്റേഷനായ ചൈനാ ബേയിൽ വ്യോമപരിശോധനയ്‌ക്കായി കൊണ്ടുപോയ വിമാനം രണ്ടു മിനിറ്റുകൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നുവെന്ന് എയർഫോഴ്‌സ് മീഡിയ ഗ്രൂപ്പ് ഡയറക്ടർ ക്യാപ്റ്റൻ ദുഷൻ വിജേസിംഗ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് എയർഫോഴ്‌സ് കമാൻഡർ എയർ മാർഷൽ ഉദേനി രാജപക്‌സെ അറിയിച്ചു.
Discussion about this post