ശ്രീനഗർ : ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷചടങ്ങുകൾ നടക്കുന്നതിന്റെ മുന്നോടിയായി കാശ്മീരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വ്യോമനിരീക്ഷണത്തിനായി നിരവധി ഇടങ്ങളിൽ ഡ്രോണുകളെ വിന്യസിച്ചിട്ടുണ്ട്. മേഖലയിലാകെ ഹോട്ടലുകളിലും വാഹനങ്ങളിലും സുരക്ഷാ പരിശോധന നടത്തുന്നുണ്ട്.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് നടത്തുന്ന വേദിക്ക് ചുറ്റും ഇപ്പോൾ തന്നെ നിരവധി പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിന്റെ ഭാഗമായി ശ്രീനഗറിലും ജമ്മുവിലും പുതിയ നിരവധി ഇടങ്ങളിൽ ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിച്ചു. നഗരപ്രദേശങ്ങളിലും താഴ്‌വരയുടെ മറ്റു ഭാഗങ്ങളിലും പോലീസും അർദ്ധ സൈനിക വിഭാഗങ്ങളും ചേർന്നുള്ള സംയുക്ത പരിശോധനകളും നടക്കുന്നുണ്ട്.
സുരക്ഷയുടെ ഭാഗമായി ആഘോഷ ചടങ്ങ് നടക്കുന്ന വേദിക്ക് ചുറ്റുമുള്ള ബഹുനില കെട്ടിടങ്ങളിൽ ഷാർപ്പ് ഷൂട്ടർമാരുടെ സാന്നിധ്യവും ഉറപ്പു വരുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് ശ്രീനഗറിലെ പോലീസ് ആസ്ഥാനത്ത് ഒരു ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
Discussion about this post