കൊച്ചി : ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തന്നെ തുടരുകയാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ലാൽ, മേജർ രവി, ബി ഉണ്ണികൃഷ്ണൻ, ഗായകൻ എം ജി ശ്രീകുമാർ, നടൻ റഹ്മാൻ എന്നിവർ ഇന്ന് സിദ്ദിഖിനെ ആശുപത്രിയിൽ സന്ദർശിച്ചു.
അമൃത ആശുപത്രിയിലെ ക്രിട്ടിക്കൽ ഐസിയുവിലാണ് നിലവിൽ സിദ്ദിഖിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന് ശ്വാസം എടുക്കാൻ തടസ്സമുണ്ടെന്നും ക്രിയാറ്റിൻ കൂടിയിട്ടുണ്ടെന്നും സിദ്ദിഖിനെ സന്ദർശിച്ച ശേഷം മേജർ രവി അറിയിച്ചു. എക്മോ സപ്പോർട്ടിലാണ് സിദ്ദിഖ് ഉള്ളതെന്ന് നേരത്തെ ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു.
ന്യൂമോണിയയും കരൾ രോഗവും മൂലം ഏറെകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു സിദ്ധിഖ്. ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ട് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. ചൊവ്വാഴ്ച രാവിലെ അമൃത ആശുപത്രിയിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗം സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു.
Discussion about this post