തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് നടന്ന സെക്രട്ടേറിയറ്റ് വളയൽ സമരം ഒത്തതീർപ്പാക്കാൻ ഇടപെടൽ നടത്തിയെന്ന ജോൺ മുണ്ടക്കലിന്റെ ആരോപണം തള്ളി ജോൺ ബ്രിട്ടാസ്. സോളാർ വിഷയവുമായി ബന്ധപ്പെട്ട് ജോൺ മുണ്ടക്കയവുമായി താൻ ചർച്ച നടത്തിയിട്ടില്ലെന്ന് ബ്രിട്ടാസ് പ്രതികരിച്ചു. സിപിഎം നേതൃത്വത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
‘സമരം അവസാനിപ്പിക്കാൻ എന്ത് വിട്ടുവീഴ്ച്ചയാണ് ചെയ്യേണ്ടതെന്ന് ചോദിച്ച് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചിയൂർ രാധാകൃഷ്ണൻ ആദ്യം വിളിച്ചത് അന്ന് കൈരളി ചാനലിൽ പ്രവർത്തിച്ചിരുന്ന ചെറിയാൻ ഫിലിപ്പിനെയാണ്. അദ്ദേഹത്തിന്റെ ഫോണിൽ വിളിച്ച് സംസാരിച്ചതിന് ശേഷം ഫോൺ തനിക്ക് കൈമാറുകയായിരുന്നു. എന്ത് ഒത്തുതീർപ്പിനും തയ്യാറാണെന്ന് തിരുവഞ്ചിയൂർ പറഞ്ഞിരുന്നു. ഇക്കാര്യം സിപിഎം നേതൃത്വത്തിനോട് പറയാനും ആവശ്യപ്പെട്ടു. പിന്നെയും പലതവണ ഇതേ ആവശ്യവുമായി അദ്ദേഹം തന്നെ വിളിച്ചിരുന്നു. ചെറിയാൻ ഫിലിപ്പിന് എല്ലാ കാര്യവും അറിയാമെന്നും ബ്രിട്ടാസ് പറഞ്ഞു.
അന്ന് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തിരുവഞ്ചിയൂരും ഒപ്പം ഉണ്ടായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അറിവോടെ തന്നെയാണ് ഇത് ചെയ്തത്. ഇതിൽ എന്താണ് തെറ്റ്. തിരുവഞ്ചിയൂർ പറഞ്ഞത് പാർട്ടിയെ അറിയിച്ചു എന്ന് മാത്രമാണ് ചെയ്തതെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
സോളാർ സമരം ഒത്തുതീർപ്പാക്കാൻ ജോൺ ബ്രിട്ടാസ് ഇടപെടൽ നടത്തിയെന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
എങ്ങനെയെങ്കിലും സമരം അവസാനിപ്പിക്കേണ്ടെയെന്ന് ചോദിച്ച് ബ്രിട്ടാസ് ഒരിക്കൽ ജോൺ മുണ്ടക്കയത്തെ വിളിച്ചിരുന്നു. മുകളിൽ നിന്നുള്ള നിർദേശപ്രകാരമാണ് വിളിയെന്ന് അപ്പോൾ തന്നെ തോന്നിയെന്ന് മുണ്ടക്കയം പറയുന്നു. പത്രസമ്മേളനം നടത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ സമരം പിൻവലിക്കാൻ തയ്യാറാണെന്ന് ഉമ്മൻചാണ്ടിയെ അറിയിക്കാമോ എന്നും ബ്രിട്ടാസ് ചോദിച്ചിരുന്നു. ജുഡീഷ്യൽ അന്വേഷണം നേരത്തെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ എന്ന് ചോദിച്ചപ്പോൾ പത്രസമ്മേളനം വിളിച്ച് പറഞ്ഞാൽ മതിയെന്ന് ആണ് ബ്രിട്ടാസ് നൽകിയ മറുപടി. തുടർന്ന് ഉമ്മൻചാണ്ടിയെ വിളിച്ച് ബ്രിട്ടാസ് പറഞ്ഞ കാര്യം അറിയിച്ചിരുന്നെന്നും മുണ്ടക്കയം പറയുന്നു.
കുഞ്ഞാലിക്കുട്ടിയെ ഇക്കാര്യം അറിയിക്കാൻ ഉമ്മൻചാണ്ടി നിർദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തെയും കാര്യം അറിയിച്ചു. തുടർന്ന് കുഞ്ഞാലിക്കുട്ടി തിരുവഞ്ചിയൂരിനെയും തുടർന്ന് ബ്രിട്ടാസിനെയും കോടിയേരിയെയും വിളിച്ച് സംസാരിച്ചു. ഇടത് പ്രതിനിധിയായി എൻകെ പ്രേമചന്ദ്രനാണ് യുഡിഎഫ് നേതാക്കളെ കണ്ടത്. ഇങ്ങനെയാണ് ആ സമരം ഒത്തുതീർപ്പായതെണന്നും മുണ്ടക്കയം ലേഖനത്തിൽ പറയുന്നു.
Discussion about this post