ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മന്ത്രി വി സെന്തിൽ ബാലാജിയെ മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നത് തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചെന്നൈയിലെ ശാസ്ത്രി ഭവനിലുള്ള ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ശനിയാഴ്ചവരെ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് തുടരും.
രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ ബാലാജിയെ ഡോക്ടർമാരുടെ സംഘം പരിശോധിച്ചിരുന്നു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ഇഡി ചോദ്യം ചെയ്യൽ ആരംഭിച്ചത്. ചോദ്യങ്ങളുടെ പട്ടിക ഇഡി നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ബാലാജിയ്ക്ക് ചോദ്യം ചെയ്യുന്നതിനിടയില വിശ്രമം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
രണ്ട് മാസമായി നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് മന്ത്രിയെ കസ്റ്റഡിയിൽ വാങ്ങാനും ചോദ്യം ചെയ്യാനും ഇഡിയ്ക്ക് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചത്. ഇതേ തുടർന്ന് തിങ്കളാഴ്ച വൈകീട്ട് അദ്ദേഹത്തെ പുഴൽ ജയിൽ നിന്നും എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഡയറക്ടറേറ്റ് ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇഡി നടത്തിയ റെയ്ഡുകളിൽ ഭൂമിയുടെ രേഖകൾ, കണക്കിൽപ്പെടാത്ത വിലപിടിപ്പുള്ള വസ്തുക്കൾ, പണം എന്നിവ പിടിച്ചെടുത്തിരുന്നു. ഇതുനമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ മന്ത്രിയിൽ നിന്നും ആരായും.
കഴിഞ്ഞ എഐഎഡിഎംകെ ഭരണകാലത്ത് ഗതാഗത മന്ത്രിയായിരിക്കുമ്പോൾ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് സെന്തിൽ ബാലാജിയ്‌ക്കെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് ജൂൺ 14 നാണ് സെന്തിൽ ബാലാജി അറസ്റ്റിലായത്. ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ നെഞ്ചുവേദനയെ തുടർന്ന് ബാലാജിയെ ആദ്യം സർക്കാർ ആശുപത്രിയിലും പിന്നീട് ഹൃദയ ശസ്ത്രക്രിയയ്ക്കായി ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
കസ്റ്റഡിയിൽ വാങ്ങാനുള്ള ഇഡിയുടെ നീക്കത്തിനെതിരെ സെന്തിൽ ബാലാജിയുടെ ഭാര്യ കോടതിയെ സമീപിച്ചിരുന്നു. ഇതോടെയായിരുന്നു ഇഡിയ്ക്കും നിയമപോരാട്ടത്തിലേക്ക് നീങ്ങേണ്ടിവന്നത്. കസ്റ്റഡിയിൽ ഇരിക്കെ ഇ ഡിക്ക് ചോദ്യം ചെയ്യാനുള്ള അധികാരം ഉണ്ടെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മന്ത്രിയുടെ ഭാര്യ നൽകിയ ഹർജികൾ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി കസ്റ്റഡിയ്ക്ക് അനുമതി നൽകിയത്.
Discussion about this post