തൃശൂർ; ഗുരുവായൂരപ്പന് ഗംഭീര കാണിക്കയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഭാര്യ ദുർഗ. സ്വർണക്കിരീടവും ചന്ദനമരയ്ക്കുന്ന യന്ത്രവുമാണ് സമർപ്പിക്കുന്നത്. കോയമ്പത്തൂർ സ്വദേശിയായ ശിവജ്ഞാനമാണ് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നത്. നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനായി അളവ് ക്ഷേത്രത്തിൽ നിന്ന് വാങ്ങിയിരുന്നു.
ക്ഷേത്രത്തിൽ അരച്ചു തീരാറായി ഉപേക്ഷിക്കുന്ന ചന്ദന മുട്ടികൾ (തേയ) അരയ്ക്കാൻ കഴിയുന്ന മെഷീനും വഴിപാടായി സമർപ്പിക്കുന്നുണ്ട്. 2 ലക്ഷം രൂപയോളം വിലയുള്ള മെഷീൻ ഇന്ന് വൈകിട്ട് ഗുരുവായൂരിലെത്തിക്കും. തൃശൂർ പൂത്തോൾ ആർഎം സത്യം എൻജിനീയറിങ് ഉടമ കെ.എം.രവീന്ദ്രനാണ് മെഷീൻ രൂപകൽപന ചെയ്തത്. കൃഷ്ണ ഭക്തയായ ദുർഗ സ്റ്റാലിൻ നിരവധി തവണ ഗുരുവായൂർ ദർശനം നടത്തിയിട്ടുണ്ട്.
അതേ സമയം ആയിരക്കണക്കിനു തേയ ചന്ദന മുട്ടികളാണു ക്ഷേത്രത്തിൽ കെട്ടിക്കിടക്കുന്നത്. കോടികൾ വിലമതിക്കുന്നവയാണിത്. എന്നാൽ ദേവസ്വത്തിന് ഇതു വിൽക്കാനോ ലേലം ചെയ്യാനോ അധികാരമില്ല. ഇത് വിൽക്കാനുളള അധികാരം വനംവകുപ്പിനു മാത്രമാണ്. കിലോയ്ക്ക് 17,000 രൂപ വനംവകുപ്പിൽ നിന്നു ദേവസ്വം വാങ്ങുന്ന ചന്ദനം, തേയ ആയാൽ വനംവകുപ്പിനു തന്നെ തിരിച്ചു നൽകുമ്പോൾ കിലോയ്ക്ക് 1,000 രൂപ മാത്രമാണു ലഭിക്കുകയെന്നാണ് വിവരം.
Discussion about this post