ന്യൂയോർക്ക് : ഹവായിലെ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 67 ആയി ഉയർന്നതായി മൗയി കൗണ്ടി സർക്കാർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാനും സാധ്യതയുണ്ട്. ലഹൈന പട്ടണത്തിൽ തീ ഇതുവരെ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ലെന്നും മൗയി കൗണ്ടി സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ ആഴ്ച ആദ്യമാണ് ഹവായ് ദ്വീപുകളിൽ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. ചരിത്രപരമായ പ്രാധാന്യമുള്ള ലഹൈന നഗരത്തെയാകെ ഈ കാട്ടുതീ ചാമ്പലാക്കി. ഇവിടെ ആയിരത്തിലധികം കെട്ടിടങ്ങളാണ് കത്തി നശിച്ചത്. പതിനായിരത്തിലധികം പേരെ ഇവിടെനിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആയിരത്തിലേറെ പേരെ ഇവിടെ നിന്നും കാണാതായിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഹവായ് കാട്ടുതീയെ ‘വൻ ദുരന്തം’ ആയി പ്രഖ്യാപിച്ചു. കാട്ടുതീ ബാധിച്ച പ്രദേശങ്ങൾക്ക് ഫെഡറൽ സഹായത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. താൽകാലിക ഭവനം നിർമ്മിക്കുന്നതിനും, വീടുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമുള്ള ഗ്രാന്റുകൾ, ഇൻഷുറൻസ് ചെയ്യപ്പെടാത്ത സ്വത്തുകളിലുണ്ടായ നഷ്ടം നികത്തുന്നതിനുള്ള കുറഞ്ഞ നിരക്കിലുള്ള വായ്പകൾ, ദുരന്തബാധിതർക്ക് കരകയറുന്നതിനായി വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഉള്ള മറ്റ് സഹായങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് യു എസ് പ്രസിഡന്റ് പ്രഖ്യാപിച്ച ഫെഡറൽ സഹായം.
Discussion about this post