അമൃത്സർ: പഞ്ചാബിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വൻ ഒഴുക്ക്, അബോഹർ മുൻസിപ്പൽ കോർപ്പറേഷൻ മേയറും 46 കോൺഗ്രസ് കൗൺസിലർമാരുമാണ് ബിജെപിയിൽ ചേർന്നത്. കൗൺസിലർമാർക്ക് പുറമെ ജില്ലാ കൗൺസിൽ, പ്ലാനിംഗ് ബോർഡ്, പഞ്ചായത്ത് കമ്മറ്റി. മാർക്കറ്റ് കമ്മറ്റി, മറ്റ് സംഘടനാ മുൻ മേധാവികളും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിന്റെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന അബോഹർ മണ്ഡലത്തിൽ നിന്നുള്ള ഈ ഒഴുക്ക് പാർട്ടിയക്ക് വലിയ തിരിച്ചടിയായേക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി സുനിൽ ജാഖറിന്റെ ആദ്യ പഞ്ചാബ് പര്യടനത്തിനിടെയാണ് ഇത്രയധികം കോൺഗ്രസ് നേതാക്കൾ ബിജെപി അംഗത്വം എടുത്തത്.
അബോഹർ മുനിസിപ്പാലിറ്റിയിൽ ആകെ 50 സീറ്റാണുള്ളത്. ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം സീറ്റിലും കോൺഗ്രസാണ് ജയിച്ചത്. മേയർ വിമൽ തത്തായി, സീനിയർ ഡെപ്യൂട്ടി മേയർ ഗൺപത് റാം, ഡെപ്യൂട്ടി മേയർ രാജ്കുമാർ നിരണിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള 49 അംഗങ്ങളിൽ 46 പേരാണ് ബിജെപിയിൽ ചേർന്നത്.
‘പഞ്ചാബിന്റെ മുഴുവൻ ഉത്തരവാദിത്തമാണ് എന്നെ ഏൽപ്പിച്ചിരിക്കുന്നത്, നേരത്തെ ഉണ്ടായിരുന്നതും ഇപ്പോൾ പാർട്ടിയിലേക്ക് എത്തിയ പുതിയ പ്രവർത്തകരും നേതാക്കളും ഈ ഉത്തരവാദിത്തം കൂട്ടായി നിറവേറ്റുമെന്ന് പര്യടനത്തിനിടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.
Discussion about this post