ന്യൂഡൽഹി: രാജ്യത്തെ ശിഥിലീകരിക്കുന്നതിന് വേണ്ടി വർഗീയ വിഭജനം ഉണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചതിന്റെ കൂടുതൽ രേഖകൾ പിടിച്ചെടുത്തതായി എൻ ഐ എ. കേരളത്തിലെ കണ്ണൂരും മലപ്പുറവും ഉൾപ്പെടെ രാജ്യത്തെ 5 സംസ്ഥാനങ്ങളിലെ 14 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളുടെ വിശദവിവരങ്ങളാണ് എൻ ഐ എ പുറത്ത് വിട്ടിരിക്കുന്നത്.
കേരളം, കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലെ കണ്ണൂർ, മലപ്പുറം, ദക്ഷിണ കന്നഡ, നാസിക്, കോലാപൂർ, മുർഷിദാബാദ്, കൈതാർ തുടങ്ങിയ ജില്ലകളിലായിരുന്നു പരിശോധന. പരിശോധനകളിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളുമാണ് പിടിച്ചെടുത്തിരിക്കുന്നത്.
ഭീകരാക്രമണങ്ങളിലൂടെയും അക്രമങ്ങളിലൂടെയും കലാപങ്ങളിലൂടെയും 2047 ആകുമ്പോഴേക്കും ഇന്ത്യയിൽ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതി തയ്യാറാക്കി. ഇതിനായി സംഘടന സായുധ പരിശീലനങ്ങൾ സംഘടിപ്പിച്ചു. സംഘടനയുടെ ഉന്നത നേതാക്കൾ രാജ്യത്ത് സമാന്തര ഇസ്ലാമിക സൈന്യം സ്ഥാപിക്കാൻ ശ്രമിച്ചുവെന്നും വ്യക്തമാകുന്നതായി എൻ ഐ എ വിശദീകരിച്ചു.
ഇരുമ്പ് ദണ്ഡുകൾ, വാളുകൾ, കത്തികൾ എന്നിവയുടെ ഉപയോഗത്തിൽ പ്രാവീണ്യം നൽകാൻ പോപ്പുലർ ഫ്രണ്ട് പരിശീലകരെ നിയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉന്നത നേതാക്കൾ പിടിയിലായെങ്കിലും മറ്റുള്ള നേതാക്കളും പരിശീലനം നേടിയവരും പുറത്തുണ്ട്. ഇവരിലേക്ക് എത്താനുള്ള മാർഗമാണ് പരിശോധനകളിലൂടെ എൻ ഐ എ കണ്ടെത്താൻ ശ്രമിക്കുന്നത്.
2022 ഏപ്രിൽ മാസത്തിലായിരുന്നു പോപ്പുലർ ഫ്രണ്ടിനെതിരെ എൻ ഐ എ ഡൽഹിയിൽ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് സെപ്റ്റംബറിൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് രാജ്യവ്യാപകമായി നിരവധി നേതാക്കൾ അറസ്റ്റിലായി. 2023 മാർച്ചിൽ 19 പേർക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു.
ആയുധ പരിശീലന ക്യാമ്പുകളിൽ പരിശീലനം നൽകിയവരുടെയും പരിശീലനം നേടിയവരുടെയും വിശദ വിവരങ്ങളാണ് നിലവിൽ എൻ ഐ എ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്ക് വഴിവെക്കുന്ന രേഖകളാണ് പിടിച്ചെടുത്തതെന്നും എൻ ഐ എ വ്യക്തമാക്കുന്നു.
Discussion about this post