ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ ചില മേഖലകളിൽ നിലനിൽക്കുന്ന സംഘർഷം സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ നടത്തിയ പത്തൊമ്പതാമത് സൈനിക ചർച്ചയിൽ സമാധാനം നിലനിർത്താനായി ധാരണയിലെത്തി. സംഘർഷ സ്ഥലങ്ങളിൽ നിന്നും സൈനികരെ പിരിച്ചുവിടുന്നതിനും യഥാർത്ഥ നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആയാണ് രണ്ടു ദിവസം നീണ്ടുനിന്ന കമാൻഡർ തല ചർച്ചകൾ നടന്നത്.
കോർപ്സ് കമാൻഡർ തലത്തിലുള്ള 19-ാം റൗണ്ട് ചർച്ച കിഴക്കൻ ലഡാക്ക് മേഖലയിലെ യഥാർത്ഥ നിയന്ത്രണ രേഖയുടെ ഇന്ത്യൻ ഭാഗത്തുള്ള ചുഷുൽ-മോൾഡോ അതിർത്തി പോയിന്റിൽ വച്ചാണ് നടന്നത്. ഓഗസ്റ്റ് 13, 14 ദിവസങ്ങളിലായാണ് ചർച്ച നടന്നത്. അതിർത്തി തർക്കം സംബന്ധിച്ച ഉന്നതതല സൈനിക ചർച്ചകൾ രണ്ട് ദിവസം നീണ്ടുനിൽക്കുന്നത് ഇതാദ്യമാണ്. ലേ ആസ്ഥാനമായുള്ള 14 കോർപ്സിന്റെ കമാൻഡർ ലഫ്റ്റനന്റ് ജനറൽ റാഷിം ബാലിയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത്.
നേരത്തെ നടത്തിയ വിപുലമായ നയതന്ത്ര-സൈനിക ചർച്ചകളെത്തുടർന്ന് ഇരുപക്ഷവും കിഴക്കൻ ലഡാക്കിലെ പല മേഖലകളിൽ നിന്നും വേർപിരിഞ്ഞിരുന്നു. ഡെപ്‌സാങ് ഡെംചോക് മേഖലകളിൽ ആണ് നിലവിൽ സംഘർഷം നിലനിൽക്കുന്നത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ ശേഷിക്കുന്ന പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഇന്ത്യയും ചൈനയും സമ്മതിച്ചതായാണ് രണ്ട് ദിവസത്തെ സൈനിക ചർച്ചകൾക്ക് ശേഷം ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.
Discussion about this post