ന്യൂഡൽഹി : പരമ്പരാഗത, കരകൗശല തൊഴിലാളികൾക്കായുള്ള പ്രധാനമന്ത്രി വിശ്വകർമ്മ പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 13,000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെയും നഗരങ്ങളിലെയും പരമ്പരാഗത തൊഴിലാളികളെയും കരകൗശല വിദഗ്ധരെയും പിന്തുണയ്ക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് വിശ്വകർമ്മ പദ്ധതി.
ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വകർമ്മ പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്.
നെയ്ത്തുകാർ, സ്വർണപ്പണിക്കാർ, കമ്മാരക്കാർ, അലക്കു തൊഴിലാളികൾ, ബാർബർമാർ എന്നിവരുൾപ്പെടെ 30 ലക്ഷത്തോളം പരമ്പരാഗത തൊഴിലാളികൾക്കും കരകൗശല തൊഴിലാളികൾക്കും ഈ പദ്ധതി വഴി പ്രയോജനം ലഭിക്കുന്നതാണ്.
വിശ്വകർമ്മ പദ്ധതി പ്രകാരം കരകൗശല തൊഴിലാളികൾക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപയും രണ്ടാം ഗഡുവായി രണ്ട് ലക്ഷം രൂപയും സബ്‌സിഡിയുള്ള വായ്പ നൽകുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു . 5 ശതമാനം ഇളവുള്ള പലിശ നിരക്കിലായിരിക്കും വായ്പകൾ നൽകുക.
വിശ്വകർമ്മ പദ്ധതി പ്രകാരം പരമ്പരാഗത, കരകൗശല തൊഴിലാളികൾക്ക് പിഎം വിശ്വകർമ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ മുഖേന അംഗീകാരം നൽകുകയും ചെയ്യുന്നതാണ്. നൈപുണ്യ നവീകരണം, ടൂൾകിറ്റ് പ്രോത്സാഹനം, ഡിജിറ്റൽ ഇടപാടുകൾക്കും വിപണനത്തിനും പ്രോത്സാഹനം എന്നിവയും ഇതോടൊപ്പം നൽകും. സെപ്റ്റംബർ 17-ന് വിശ്വകർമ ജയന്തി ദിനത്തിൽ പദ്ധതി ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.
Discussion about this post