ലക്‌നൗ: ഉത്തർപ്രദേശിൽ ഐഎസ്‌ഐ ചാരനായ യുവാവിനെ നിർണായക നീക്കത്തിലൂടെ പിടികൂടി പോലീസ്. മീററ്റ് സ്വദേശിയായ ഖലീം അഹമ്മദ് ആണ് അറസ്റ്റിലായത്. ഐഎസ്‌ഐയുമായി ചേർന്ന് ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിനായുള്ള പദ്ധതികൾ മെനയുകയായിരുന്നു ഖലീം . ഇതിനിടെയായിരുന്നു ഇയാൾ പിടിയിലായത്.
പാകിസ്താൻ ജയിലിൽ ആയിരുന്ന ഖലീമും മാതാപിതാക്കളായ നഫീസ് അഹമ്മദ്, അമാന എന്നിവരും അടുത്തിടെയാണ് മോചിതരായി ഇന്ത്യയിലേക്ക് എത്തിയത്. അതിർത്തിവഴി ആയുധം കടത്താൻ ശ്രമിച്ചതിന് കഴിഞ്ഞ വർഷം പാകിസ്താൻ കസ്റ്റംസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ജയിലിൽ അടച്ചു. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ഐഎസ്‌ഐ ആണ് ഇവരെ ജയിലിൽ നിന്നും പുറത്തിറക്കിയത്. തുടർന്ന് ഇന്ത്യയിലേക്ക് അയക്കുകയായിരുന്നുവെന്നാണ് വിവരം.
രാജ്യത്ത് തിരിച്ചെത്തിയ ഇവർ ഐഎസ്‌ഐയുടെ നിർദ്ദേശപ്രകാരം വിവരങ്ങൾ ചോർത്തി നൽകാൻ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് യുപി പോലീസ് പ്രത്യേക സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ . രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച നിർണായക വിവരങ്ങളാണ് വാട്‌സ് ആപ്പ് വഴി ഇയാൾ ഐഎസ്‌ഐയ്ക്ക് കൈമാറിയിട്ടുള്ളത്. രാജ്യത്തെ അതീവ സുരക്ഷാ മേഖലകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചിത്രങ്ങൾ ഭൂപ്രകൃതി വ്യക്തമാക്കുന്ന രേഖകൾ എന്നിവയാണ് കൈമാറിയിട്ടുള്ളത്. ഇതിന് പുറമേ റഫേലുമായി ബന്ധപ്പെട്ട വിവരങ്ങളും കൈമാറിയിട്ടുണ്ട്. വ്യാജ സിംകാർഡുകൾ ഉപയോഗിച്ചായിരുന്നു ഐഎസ്‌ഐയ്ക്ക് ഇയാൾ രഹസ്യങ്ങൾ കൈമാറിയിരുന്നത്.
രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സാമൂഹിക ഐക്യം എന്നിവ തകർക്കാനുള്ള നീക്കങ്ങളായിരുന്നു ഖലീം വഴി ഐഎസ്‌ഐ നടത്തിയിരുന്നത്. ഇതുവഴി ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനുള്ള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഖലീമിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
ഇയാളുടെ കയ്യിൽ നിന്നും മൊബൈൽഫോണും സിംകാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കുകയാണ്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 121 എ, 153 എ എന്നീ വകുപ്പുകൾ പ്രകാരവും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ 13, 18 എന്നീ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. ഇയാളുടെ സഹോദരൻ തഹ്‌സീമും ഐഎസ്‌ഐ ചാരനാണ്.
Discussion about this post