ലക്നൌ; അയോധ്യ രാമജൻഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശ്രീരാമജന്മഭൂമിയിൽ ദർശനം നടത്തിയ ശേഷമായിരുന്നു നിർമ്മാണ സ്ഥലം സന്ദർശിച്ചത്. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി മുഖ്യമന്ത്രിയ്ക്ക് വിശദീകരിച്ചു നൽകി. നിർമ്മാണ തൊഴിലാളികളോടും മുഖ്യമന്ത്രി സംവദിച്ചു.
അയോധ്യ രാമക്ഷേത്രത്തിൻറെ പ്രതിഷ്ഠാ ചടങ്ങ് അടുത്ത വർഷം ജനുവരിയിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാമജന്മഭൂമി ന്യാസിന്റെ മുൻ തലവൻ രാമചന്ദ്ര പരംഹൻസ് ദാസിന്റെ സമാധിയിൽ യോഗിആദിത്യനാഥ് പുഷ്പാർച്ചന നടത്തി.ക്ഷേത്ര നഗരത്തെ വിനോദ സഞ്ചാര പട്ടികയിൽപ്പെടുത്തി വലിയ മാറ്റങ്ങൾക്കാണ് യോഗി സർക്കാർ പദ്ധതിയിടുന്നത് . അയോദ്ധ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സരയു നദിയുടെ തീരത്തുള്ള ചൗധരി ചരൺ സിംഗ് ഘട്ടിൽ അയോദ്ധ്യ ഹാത്ത് കരകൗശല വസ്തുക്കളുടെ സ്റ്റാളും സന്ദർശകർക്കായി ഒരുക്കും.
വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റും ബോട്ട് സർവീസുകളും സരയു നദിയിൽ ഉണ്ടാകും. ഹാത്തിൽ താമസ സൗകര്യവും സജ്ജമാക്കും. അയോധ്യ ഹാത്തിൻറെ മോടി കൂട്ടുന്നതിനായി സംസ്കാരിക പരിപാടികൾ, ലേസർ ഷോകൾ, സംഗീത ജലധാരകൾ എന്നിവയും ഉൾപ്പെടുത്തും. ജനുവരിയിൽ രാമക്ഷേത്രം ഭക്തർക്കായി തുറന്നുനൽകുന്നതോടെ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് യുപി സർക്കാരിൻറെ വിലയിരുത്തൽ.2020 ഓഗസ്റ്റ് 5 ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് കല്ലിട്ട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
Discussion about this post