അഹമ്മദാബാദ് : ഓഫീസിൽ യുവതിയുമായുള്ള കളക്ടറുടെ സെക്‌സ് വീഡിയോ പ്രചരിച്ചതിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് കണ്ടെത്തൽ. ഗുജറാത്തിലെ ആനന്ദ് ജില്ലാ കളക്ടർ ഡി എസ് ഗധ്‌വിയുടെയും യുവതിയുടെയും സ്വകാര്യ വീഡിയോയാണ് ചോർന്നത്. സംഭവത്തിന് പിന്നാലെ ഇയാളെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നിൽ ഹണിട്രാപ്പ് സംഘം പ്രവർത്തിച്ചതായി കണ്ടെത്തിയത്. മുൻ ആനന്ദ് റസിഡന്റ് അഡീഷണൽ കളക്ടർ (ആർഎസി) കേത്കി വ്യാസ് ഉൾപ്പെടെയുള്ളവരെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.
ദിവസങ്ങൾക്ക് മുൻപാണ് ആനന്ദ് ജില്ലാ കളക്ടർ തന്റെ ചേംബറിൽ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ വൈറലായത്. തുടർന്ന് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ്പ് നടന്നിട്ടുണ്ടെന്ന് വ്യക്തമായത്.
കളക്ടറുടെ ഓഫീസിൽ ഒളി ക്യാമറ സ്ഥാപിക്കാൻ മുൻ റവന്യൂ ഓഫീസർ ജയേഷ് പട്ടേൽ, ഹരീഷ് ചാവ്ദ എന്നിവർ ചേർന്ന് തീരുമാനിക്കുകയായിരുന്നു. കളക്ടറെ ഹണിട്രാപ്പിൽപ്പെടുത്തി സാമ്പത്തിക നേട്ടത്തിനായി ഫയലുകളിൽ തിരിമറി നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ഓൺലൈൻ വഴിയാണ് ഒളിക്യാമറകൾ വാങ്ങിയത്. തുടർന്ന് ഓഫീസിൽ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഇവർ ഏർപ്പാടാക്കിയ സ്ത്രീയുടെ വീഡിയോ അല്ല ഇവർക്ക് ലഭിച്ചത്.
ഈ വീഡിയോയും ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും ഉപയോഗിച്ച് ഇവർ കളക്ടറെ ഭീഷണിപ്പെടുത്തി. ബലാത്സംഗക്കേസിൽ കുടുക്കുമെന്ന് പറഞ്ഞെങ്കിലും പ്രതികളുടെ ആവശ്യം കളക്ടർ നിരാകരിച്ചു. ഇതോടെയാണ് വീഡിയോ ഇവർ മാദ്ധ്യമങ്ങൾക്ക് ചോർത്തിയത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും കേസിൽ ഇടപെട്ടിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്.
Discussion about this post