തിരുവനന്തപുരം: ഇടതുപക്ഷത്തെ രൂരക്ഷമായി വിമർശിച്ച് കവി സച്ചിദാനന്ദൻ.കേരളത്തിൽ അസഹിഷ്ണുത വളരുന്നുവെന്നും മൂന്നാം തവണയും അധികാരത്തിലെത്തിയാൽ കേരളത്തിൽ ഇടതുപക്ഷം തകരുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രോവാസുവിന്റെ അറസ്റ്റ് ഇടതു സർക്കാർ ചെയ്യാൻ പാടില്ലാത്ത ഒന്നായിരുന്നു. ഇത്തരത്തിലുള്ള പോലീസ് നടപടികളെ താൻ എപ്പോഴും എതിർത്തിട്ടുണ്ട്. യു.എ.പി.എയും സമാനമായ നിയമനിർമ്മാണങ്ങളും അംഗീകരിക്കുന്നില്ല. ഗ്രോ വാസുവിനെതിരായ നടപടികൾ ഏറെ ഗൗരവത്തോടെയാണ് താൻ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്യേണ്ട ഒന്നല്ല. തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും, കേരളത്തിൽ ഒരു തിരുത്തൽ ശക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം പോലും ഒരു പാർട്ടിയെ അഹങ്കാരിയാക്കുകയും മൂന്ന് ടേം നശിപ്പിക്കുകയും ചെയ്യും. വീണ്ടും അധികാരത്തിലെത്തുന്നത് കേരളത്തിൽ പാർട്ടിയെ നശിപ്പിക്കും. ഇടതുപക്ഷ സർക്കാരിന് ബംഗാളിൽ ഉണ്ടായ അനുഭവം കേരളത്തിലും ഉണ്ടാകാതിരിക്കണമെങ്കിൽ അടുത്ത തവണ ഇടതുപക്ഷം അധികാരത്തിലെത്താതിരിക്കാനാണ് പ്രാർത്ഥിക്കേണ്ടത്. മൂന്ന് തവണ ഒരു പാർട്ടി അധികാരത്തിലെത്തിയാൽ സ്വാഭവികമായും പാർട്ടിക്ക് ഒരു ഏകാധിപത്യ സ്വഭാവം കൈവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാവോയിസം എല്ലായിടത്തും പരാജയപ്പെട്ടു, ക്യൂബ അവസാനമായിരുന്നു.ഒരു വിപ്ലവ പാർട്ടിക്ക് ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഉയർന്ന് വരാൻ സാധിക്കില്ലെന്നും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയാണ് ഇവിടെ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യപരവും സാമൂഹ്യപരവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കേണ്ടതെന്നും സച്ചിദാനന്ദൻ പറഞ്ഞു.
Discussion about this post