ഇറ്റാനഗർ : മുൻകാലങ്ങളിൽ കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളോട് ‘ചിറ്റമ്മ നയം’ ആയിരുന്നു സ്വീകരിച്ചിരുന്നതെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. എന്നാൽ ഇപ്പോൾ കേന്ദ്രത്തിലെ എൻഡിഎ സർക്കാർ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മികച്ച രീതിയിൽ പരിഗണിക്കുന്നത് പല വലിയ മാറ്റങ്ങൾക്കും വഴിവച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇറ്റാനഗറിലെ ഡികെ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ ‘അരുണാചലിലെ ബോഡോകളുടെ സാമൂഹിക-സാംസ്കാരിക പ്രശ്നങ്ങൾ മനസ്സിലാക്കുക’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു പേമ ഖണ്ഡു.
കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരുകൾ ഭരിച്ചിരുന്നപ്പോൾ പലവടക്കുകിഴക്കൻ സംസ്ഥാനങ്ങളും തമ്മിൽ കലഹങ്ങളും പ്രശ്നങ്ങളും നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ മാറിമറിഞ്ഞു. അസം-അരുണാചൽ അന്തർസംസ്ഥാന അതിർത്തിയിലെ തർക്കങ്ങൾ, ബോഡോകൾ അധിവസിക്കുന്ന പ്രദേശങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവയെല്ലാം ഇപ്പോൾ ഏറെക്കുറെ പരിഹരിച്ചു കഴിഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ഇടപെടലുകൾ വളരെ വലുതാണ്. അരുണാചൽപ്രദേശിന്റെ രണ്ട് അയൽ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളും മികച്ച സൗഹൃദവും സഹവർത്തിത്വവുമാണ് പുലർത്തുന്നത് എന്നും പേമ ഖണ്ഡു വ്യക്തമാക്കി.
കോൺഗ്രസ് ഭരണകാലത്ത് രണ്ടാനമ്മയുടേതുപോലെയുള്ള അവഗണനയായിരുന്നു വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് ലഭിച്ചിരുന്നത്. ഇത് മൂലം ഈ സംസ്ഥാനങ്ങൾക്ക് അക്രമത്തിന്റെയും തോക്ക് സംസ്കാരത്തിന്റെയും കലാപത്തിന്റെയും പ്രക്ഷുബ്ധ ഘട്ടത്തിലൂടെ കടന്നുപോകേണ്ടതായി വന്നു. പക്ഷേ 2014 മുതൽ കാര്യങ്ങൾക്ക് വലിയ രീതിയിൽ മാറ്റം വന്നു. സമാധാനം തിരികെ വന്നിരിക്കുന്നു. വികസനം അതിവേഗം നടക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഒപ്പുവച്ച 2020 ലെ ബിടിആർ സമാധാന ഉടമ്പടി ബോഡോലാൻഡിൽ ശാശ്വത സമാധാനത്തിന് വഴിയൊരുക്കി എന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എന്നും പേമ ഖണ്ഡു വ്യക്തമാക്കി.
Discussion about this post