തിരുവനന്തപുരം: മന്ത്രിമാരുടേത് ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങളിൽ എൽ.ഇ.ഡി. വിളക്കുകൾകൊണ്ടുള്ള അലങ്കാരങ്ങൾക്ക് നിരോധനം. ഹൈക്കോടതിനിർദേശത്തെത്തുടർന്നാണ് സർക്കാർ ഉത്തരവ്. നിർമാണവേളയിലുള്ളതിൽ കൂടുതൽ വിളക്കുകൾ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും. നിയോൺ നാടകൾ, ഫ്ളാഷ് ലൈറ്റുകൾ, മൾട്ടികളർ എൽ.ഇ.ഡി. എന്നിവയുടെയെല്ലാം ഉപയോഗം നിരോധിച്ചു.5000 രൂപയാണ് പിഴ. അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനം.
നിയമവിരുദ്ധമായി എൽഇഡി ഫ്‌ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ലാ സർക്കാർ വാഹനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു. വാഹനം വാങ്ങുമ്പോൾ അതിലുണ്ടാകുന്ന ലൈറ്റുകൾക്ക് പുറമെ ഒരു അലങ്കാര ലൈറ്റുകളും വാഹനത്തിൽ സ്ഥാപിക്കാൻ പാടുള്ളതല്ല. എന്നാൽ, മന്ത്രിമാരുടെ വാഹനങ്ങൾ അടക്കമുള്ള സർക്കാർ വാഹനങ്ങൾ നിയമലംഘനം നടത്തുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
സംസ്ഥാന പോലീസ് മേധാവിക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർക്കുമാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിർദേശം നൽകിയിരുന്നത്. എൽഇഡി ഫ്‌ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളിൽനിന്ന് 5000 രൂപ പിഴ ഈടാക്കണം. വാഹനങ്ങളുടെ ഉടമ എന്ന നിലയിൽ സർക്കാരാവും പിഴത്തുക നൽകേണ്ടിവരിക. മറ്റു സംസ്‌ഥാനങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ എല്‍.ഇ.ഡി. ഫ്ലാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്‌ഥാനത്ത് എത്തിയാല്‍ അവയ്‌ക്കെതിരേയും നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു.
മന്ത്രിവാഹനങ്ങൾക്കുമുകളിൽ ബീക്കൺലൈറ്റ് ഉപയോഗിക്കുന്നതിന് അനുമതിനിഷേധിച്ച സാഹചര്യത്തിലാണ് ബമ്പർ ഗ്രില്ലിൽ എൽ.ഇ.ഡി. ഫ്ളാഷുകൾ ഉപയോഗിച്ചുതുടങ്ങിയത്. മഞ്ഞുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അധിക ഫോഗ് ലാമ്പ് ഘടിപ്പിക്കുന്നതിന് ആർ.ടി.ഒ.മാരിൽനിന്ന് പ്രത്യേക അനുമതി ലഭിക്കും. എതിരേവരുന്ന വാഹനങ്ങളിലേക്ക് വെളിച്ചംവീഴാത്ത വിധത്തിൽ താഴ്ത്തിയാണ് ഇവ ഘടിപ്പിക്കുക. ഇതിന്റെ വിശദാംശങ്ങൾ രജിസ്‌ട്രേഷൻ രേഖകളിൽ ഉൾക്കൊള്ളിക്കും.













Discussion about this post