ചെന്നൈ: സോഫ്റ്റ് ലാൻഡിംഗിന് മുൻപേ ചാന്ദ്രയാൻ 2 ദൗത്യത്തിന്റെ ഓർബിറ്ററുമായി ആശയവിനിമയ ബന്ധം സ്ഥാപിച്ച് ചാന്ദ്രയാൻ 3 ന്റെ ലാൻഡർ മൊഡ്യൂൾ. ചാന്ദ്രയാൻ 3 അയക്കുന്ന സന്ദേശങ്ങളും പരിശോധന ഫലങ്ങളും ഓർബിറ്റർ വഴിയാകും കൺട്രോൾ സെന്ററിൽ എത്തുക. വെൽക്കം ബഡി എന്ന് ചാന്ദ്രയാൻ 2 ഓർബിറ്റർ ഔപചാരികമായി ചാന്ദ്രയാൻ 3 ന്റെ ലാൻഡറായ വിക്രമിന് സന്ദേശം അയച്ചു.
ഇന്ത്യ മുൻപ് വിക്ഷേപിച്ച ചാന്ദ്രയാൻ 2 ന്റെ ഓർബിറ്ററിന് 2027 വരെ കാലാവധിയുണ്ട്. അത് പൂർണപ്രവർത്തനസജ്ജമായി ചന്ദ്രന് ചുറ്റും ഒരു ഉപഗ്രഹം കണക്കെ ഭ്രമണം ചെയ്ത് കൊണ്ടിരിക്കുകയാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്ന ലാൻഡറിൽ നിന്ന് പുറത്തുവരുന്ന പ്രഗ്യാൻ റോവറിൽ നിന്ന് വരുന്ന വിവരങ്ങൾ ഓർബിറ്ററിലേക്കാണ് കൈമാറുക. വിക്രം ലാന്ററുമായുള്ള ഐഎസ്ആര്‍ഒയുടെ മിഷന്‍ ഓപ്പറേറ്റര്‍ കോംപ്ലക്‌സിന്റെ ആശയവനിമിയങ്ങള്‍ ചന്ദ്രയാന്‍ 2 വിന്റെ ഓർബിറ്റർ വഴിയാണ് നടക്കുന്നത്
ചാന്ദ്രയാൻ 2 ന്റെ ഓർബിറ്റർ പ്രവർത്തന സജ്ജമായത് കൊണ്ട് തന്നെ ചാന്ദ്രയാൻ 3 ൽ ഓർബിറ്റർ എന്ന ഭാഗം ഉൾപ്പെടുത്തിയിരുന്നില്ല. പകരം പ്രൊപ്പൽഷൽ മൊഡ്യൂൾ എന്ന ഭാഗമാണ് ഉള്ളത്. ചന്ദ്രയാൻ 2 ന്റെ ഓർബിറ്ററും ചാന്ദ്രയാൻ 3 ന്റെ ലാൻഡറും തമ്മിൽ ആശയവിനിയമബന്ധം സ്ഥാപിക്കുക എന്നത് സോഫ്റ്റ് ലാൻഡിംഗിന് മുൻപുള്ള നിർണായക ഘട്ടമായിരുന്നു. അതാണ് വിജയകരമായി പൂർത്തീകരിച്ചത്. ബംഗളൂരുവിലെ ഇസ്രോ സെന്ററിന് ഇപ്പോൾ വിക്രം ലാൻഡറുമായി രണ്ട് തരത്തിലുള്ള ആശയവിനിമയ ബന്ധമാണ് ഉള്ളത്. സോഫ്റ്റ് ലാൻഡിംഗിന് ശേഷമുള്ള എല്ലാ വിവരങ്ങളും കൈമാറാൻ ഓർബിറ്റർ വഴിയുള്ളതും, വിക്രം ലാൻഡറുമായി നേരിട്ടുള്ള ആശയവിനിമയബന്ധവുമാണ് ഉള്ളത്.
2019 ലാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൌത്യമായ ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്നത്. അന്നും ചാന്ദ്ര ഉപരിതലത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ത്യയുടെ പ്രധാന ലക്ഷ്യമായിരുന്നെങ്കിലും വിജയം കാണാന്‍ സാധിച്ചില്ല. എന്നാല്‍ പ്രദാന്‍ എന്ന് പേരിട്ട ഓര്‍ബിറ്റര്‍ വിജയകരമായി ചന്ദ്രോപരിതലത്തിന് ചുറ്റും 100 കിമീ x 100 കിമി ഭ്രമണ പഥത്തില്‍ സ്ഥാപിക്കാന്‍ സാധിച്ചു.
Discussion about this post