ജോഹനാസ്ബർഗ്: ജോഹനാസ്ബർഗിലെ അഞ്ചു നില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 63 പേർ മരിച്ചതായി റിപ്പോർട്ട്. ദുരന്തത്തിൽ 43 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
പ്രദേശത്ത് അഗ്നിശമന സേനയും പോലീസും അടിയന്തിര സേനാ വിഭാഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. നിലവിൽ അഗ്നിബാധ ഉണ്ടായ എല്ലാ നിലകളിലും രക്ഷാപ്രവർത്തകർ നിലയുറപ്പിച്ചിട്ടുണ്ട്.
നിലകൾക്കിടയിലെ സുരക്ഷാ ഗേറ്റുകൾ തുറക്കാതിരുന്നതാണ് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചത്. ഗേറ്റുകൾക്ക് സമീപം നിരവധി മൃതദേഹങ്ങളാണ് കുടുങ്ങി കിടക്കുന്നത്. പൊള്ളലേറ്റതിന് പുറമേ ശ്വാസം മുട്ടിയും നിരവധി പേർ മരിച്ചിട്ടുണ്ട്.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ദക്ഷിണാഫ്രിക്കയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മേഖലയിൽ ഉണ്ടായ തീപിടുത്തം അത്യന്തം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.
തീ പടർന്നു പിടിച്ച കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. നഗരത്തിൽ അനധികൃത താമസക്കാരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി നാട്ടുകാർ പറയുന്നു. ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങളിൽ ക്രിമിനൽ സംഘങ്ങൾ താവളമടിക്കുന്ന സംഭവങ്ങളും വ്യാപകമാണ്.
Discussion about this post