മുംബൈ: തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ ‘മഹേന്ദ്രഗിരി’ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ മുഖ്യാതിഥിയായ ചടങ്ങിലാകും രാജ്യത്തിന്റെ കരുത്തായ യുദ്ധകപ്പൽ നാവിക സേനയ്ക്ക് കൈമാറുക. മുംബൈയിലെ മസഗാവ് ഡോക് ഷിപ്‌യാർഡിലാണ് ചടങ്ങ്.
പ്രൊജക്റ്റ് 17എയുടെ ഭാഗമായി നിർമ്മിക്കുന്ന ഏഴാമത്തെ യുദ്ധകപ്പലാണ് മഹേന്ദ്രഗിരി. ഇത് നാവിക സേനയുടെ കരുത്ത് വർദ്ധിപ്പിക്കും. ഇതിന് പുറമേ ആത്മനിർഭര ഭാരതമെന്ന ലക്ഷ്യവും വേഗത്തിലാക്കും. ഒഡിഷ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കിഴക്കൻ പശ്ചിമഘട്ട മലനിരകളിലൊന്നായ മഹേന്ദ്രഗിരിയുടെ പേരാണ് യുദ്ധക്കപ്പലിനു നൽകിയിരിക്കുന്നത്.
നാവിക സേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് മഹേന്ദ്രഗിരി രൂപകൽപ്പന ചെയ്തിട്ടുള്ളത്. കപ്പൽ നിർമ്മാണത്തിനായി ഉപയോഗിച്ച സാമഗ്രികളിൽ 75 ശതമാനവും ഇന്ത്യൻ നിർമ്മിതമാണ്.
2019 ലാണ് പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയ്ക്കായി പ്രൊജക്ട് 17 എ ആരംഭിച്ചത്. അതേ വർഷം തന്നെ പൂർത്തിയാക്കിയ നീലഗിരി ആയിരുന്നു ആദ്യ യുദ്ധക്കപ്പൽ. ആറാമത്തെ കപ്പലായ വിന്ധ്യഗിരി അടുത്തിടെ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് രാജ്യത്തിന് സമർപ്പിച്ചത്.
Discussion about this post