കോട്ടയം: സംസ്ഥാനത്തിന്റെ വീഴ്ചകള്‍ കേന്ദ്രത്തിന്റെ തലയിലിടുന്നത് പിണറായി സര്‍ക്കാരിന്റെ സ്ഥിരം പതിവായി മാറിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്നാണ് പിണറായി പറയുന്നത്. മുമ്പ് സംസ്ഥാന ധനകാര്യമന്ത്രി ഇങ്ങനെ പറഞ്ഞിരുന്നു. എന്നാല്‍ കണക്ക് സഹിതം കേന്ദ്ര ധനമന്ത്രി കാര്യം വ്യക്തമാക്കിയപ്പോള്‍ ബാലഗോപാലിന് മലക്കം മറിയേണ്ടി വന്നുവെന്നും കോട്ടയം മണര്‍കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
“കേന്ദ്രം തരാനുള്ള താങ്ങു വില തരാത്തത് കൊണ്ടാണ് നെല്‍കര്‍ഷകര്‍ക്ക് പണം കൊടുക്കാനാവാത്തതെന്നാണ് കൃഷിമന്ത്രി പറയുന്നത്. കേന്ദ്രത്തില്‍ നിന്നും പണം ലഭിക്കാന്‍ സംസ്ഥാനം ക്ലെയിം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഞാന്‍ കൃഷിമന്ത്രിയെ വെല്ലുവിളിക്കുന്നു. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെയും സിപിഐയുടേയും മന്ത്രിമാര്‍ കേന്ദ്ര ധനമന്ത്രിയെ കണ്ടിരുന്നു. അവര്‍ നല്‍കിയ നിവേദനത്തിലൊന്നും നെല്‍കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള പണത്തെ പറ്റി പറയുന്നില്ല. കര്‍ഷകരോഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ കേന്ദ്രത്തെ പഴിചാരുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഹെല്‍ത്ത് ഗ്രാന്‍ഡില്‍ കൂടുതല്‍ തുക അനുവദിക്കണമെന്ന് ഇടത് എംപിമാര്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതുവരെ നല്‍കിയ തുകയുടെ 50 ശതമാനമെങ്കിലും ചിലവഴിച്ചാല്‍ മാത്രമേ ഇനിയും തുക അനുവദിക്കാന്‍ സാധിക്കുകയുള്ളൂവെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡം. കേന്ദ്ര ഫണ്ടുകളുടെ 15 ശതമാനം പോലും ചിലവഴിക്കാത്ത ധാരാളം പദ്ധതികളാണ് സംസ്ഥാനത്തുള്ളത്. ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ സ്വയം അപഹാസ്യരാവുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന് അവകാശപ്പെട്ട ഒരു ചില്ലി കാശ് പോലും കേന്ദ്രം തടഞ്ഞുവെക്കില്ല. പക്ഷെ കൃത്യമായ കണക്ക് കൊടുക്കാന്‍ സംസ്ഥാനം തയ്യാറാവണം. കേന്ദ്രം നല്‍കുന്ന തുക ചെലവഴിക്കാതിരിക്കുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുന്നതാണ് പിണറായി സര്‍ക്കാരിന്റെ രീതി. ചിലവഴിക്കുന്ന തുകയ്ക്കാണെങ്കില്‍ കണക്കുമില്ല”, മുരളീധരന്‍ പറഞ്ഞു.
ഒരു വശത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് പറയുന്ന സര്‍ക്കാര്‍ മറുവശത്ത് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് കോടികള്‍ ധൂര്‍ത്തടിക്കുകയാണ്. ഡല്‍ഹിയില്‍ ക്യാബിനറ്റ് റാങ്കും ശമ്പളവും കൊടുത്ത് ഒരാളെ നിര്‍ത്തിയിട്ട് എന്ത് നേട്ടമാണ് സംസ്ഥാനത്തിനുണ്ടായത്? ഇത്തരം പാഴ്‌ചെലവുകള്‍ ഒഴിവാക്കിയാല്‍ ചുരുങ്ങിയത് 10,000 നെല്‍കര്‍ഷകര്‍ക്കെങ്കിലും പണം നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടയത്തിനും പുതുപ്പള്ളിയ്ക്കും വേണ്ടി കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ വികസനങ്ങള്‍ പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ തിരിച്ചറിയും. അടിസ്ഥാന വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി കോടിക്കണക്കിന് രൂപയാണ് കോട്ടയത്ത് മോദി അനുവദിച്ചത്. ഈ വികസനത്തിനുള്ള അംഗീകാരമായി പുതുപ്പള്ളിക്കാര്‍ ലിജിന്‍ലാലിന് വോട്ട് ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
“പിണറായി വിജയന്‍ പുതുപ്പള്ളിയിലെത്തി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞെന്നാണ് ചില മാദ്ധ്യമങ്ങള്‍ പറയുന്നത്. എന്ത് നേട്ടമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളതെന്ന് മനസിലാവുന്നില്ല. കിറ്റ് കൊടുക്കാനാവാത്ത നേട്ടമാണോ, മകള്‍ മാസപ്പടി വാങ്ങിയതാണോ, കേരളത്തിലെ ജനങ്ങളെ കടക്കെണിയിലാക്കിയതാണോ, ഇന്ധന സെസ് ഇരട്ടിയാക്കിയതാണോ, സഹകരണ ബാങ്കുകള്‍ കൊള്ളയടിച്ചതാണോ എന്താണ് സര്‍ക്കാരിന്റെ നേട്ടം”, മുരളീധരന്‍ പരിഹസിച്ചു.
എന്‍ഡിഎക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിക്കുന്നത് സൗഹൃദമുന്നണികളാണ്. മുംബെയില്‍ ഐഎന്‍ഡിഐഎ മുന്നണിയുടെ അത്താഴ വിരുന്ന് നടക്കുമ്പോള്‍ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ പരസ്പര സൗഹൃദ മത്സരം നടത്തുകയാണ്. സര്‍ക്കാര്‍ സൗഹൃദ പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. പ്രതിപക്ഷ നേതാവ് പോലും ഇത് സമ്മതിച്ചതാണ്. നിയമസഭ തുടങ്ങിയ സമയത്ത് മാസപ്പടി വിവാദം ഉയര്‍ന്നപ്പോള്‍ നിയമസഭ വെട്ടിച്ചുരുക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചത് ഈ സൗഹൃദത്തിന്റെ തെളിവാണ്. സഹകരണ മുന്നണികള്‍ രണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post