തിരുവനന്തപുരം : കൃഷിമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത കാര്‍ഷികമേളയുടെ വേദിയില്‍ നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച നടന്‍ ജയസൂര്യയെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കര്‍ഷകരുടെ വിഷയം ജയസൂര്യ പറഞ്ഞാല്‍ അത് തെറ്റാകുമോയെന്ന് സുധാകരന്‍ ചോദിച്ചു. യാഥാര്‍ഥ്യം വിളിച്ചുപറയുമ്പോള്‍ അതിനെതിരെ ഗുണ്ടാ രാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നത്. കര്‍ഷകര്‍ അവരുടെ പ്രശ്നം ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കുമ്പോള്‍ അതില്‍ വ്യക്തി രാഷ്ട്രീയം കണ്ട് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
“കര്‍ഷകര്‍ക്ക് കോടികള്‍ നല്‍കാന്‍ ബാക്കിയുണ്ട്. സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് പറയുന്നതല്ലാതെ നല്‍കുന്നില്ല. രണ്ടര മാസം കഴിഞ്ഞാണ് കൃഷ്ടപ്രസാദിന് പണം നല്‍കുന്നത,് അതും ബാങ്ക് വായ്പയായിട്ട്. സര്‍ക്കാര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പരിപാടിയില്‍ വച്ചു തന്നെ ജയസൂര്യ കര്‍ഷകരെക്കുറിച്ച് പറഞ്ഞത്, അത് അവര്‍ ഉള്‍ക്കൊണ്ട് തിരുത്താനാണ്. അതിനുപകരം വിമര്‍ശനമല്ല വേണ്ടത്. ജയസൂര്യ പറഞ്ഞത് വസ്തുനിഷ്ഠമായ കാര്യമാണ്. അദ്ദേഹത്തിന് രാഷ്ട്രീയമുണ്ടെന്ന് തോന്നിയിട്ടിയില്ല. ജയസൂര്യക്കെതിരേ സൈബര്‍ പോരാളികള്‍ നടത്തുന്ന യുദ്ധം അത്രമേല്‍ ഭീകരമാണ്. ഗുണ്ടാ രാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നത്”, സുധാകരന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്ന പോലെ കേന്ദ്രസര്‍ക്കാര്‍ കോടികള്‍ താങ്ങുവില നല്‍കാനുണ്ടോ എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത്രയുമൊന്നുമില്ലെന്നായിരുന്നു സുധാകരന്റെ മറുപടി. ”അത് കള്ളത്തരമാണ്. ഈ നെല്ല് കുത്തി അരിയാക്കി കടയിലെത്തിച്ച് വിതരണം ചെയ്തതിനു ശേഷമുള്ള കണക്ക് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കുമ്പോള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ പൈസ സംസ്ഥാനത്തിന് കിട്ടുക. അവര്‍ നല്‍കിയ കണക്കിന് അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരമാണ്് കേന്ദ്ര സര്‍ക്കാര്‍ പണം കൊടുക്കേണ്ടത്. അതുകൊണ്ട് കേന്ദ്ര സര്‍ക്കാരിനെ ഇക്കാര്യത്തില്‍ കുറ്റംപറയുന്നതില്‍ ഒരു കാര്യവുമില്ല’, സുധാകരന്‍ വ്യക്തമാക്കി.
എന്നാല്‍, ഒരുഭാഗത്ത് കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ മറുഭാഗത്ത് ദുര്‍വ്യയത്തിനായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നു. ഹെലിക്കോപ്ടറില്‍ യാത്ര ചെയ്യാന്‍ പ്രതിമാസം 80 ലക്ഷം രൂപയാണ് നീക്കിവെക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഇരട്ടിയാക്കി. നാന്നൂറോളം പോലീസുകാര്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി കാവല്‍ നില്‍ക്കുന്നു. രണ്ടുലക്ഷത്തിലേറെ ശമ്പളം വാങ്ങുന്ന നൂറിലേറെ ആളുകള്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രി യാത്രചെയ്യുന്ന ട്രെയിനിന് റെയിലിന്റെ ഓരോ കിലോമീറ്റര്‍ പരിധിയിലും രണ്ടു പോലീസുകാരെ രണ്ട് വശങ്ങളിലായി കാവല്‍ നിര്‍ത്തുന്നു. യാത്ര ചെയ്യുന്ന ട്രെയിനിന് പോലീസിന്റെ സംരക്ഷണമെന്തിനാണ്? മുഖ്യമന്ത്രിയുടെ തലയ്ക്ക് വല്ല കുഴപ്പവും ഉണ്ടോ എന്നും സുധാകരന്‍ ചോദിച്ചു.
Discussion about this post