ന്യൂഡൽഹി: സനാതന ധർമ്മത്തെ ഉൻമൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിന് പിന്നാലെ വിഷയത്തിൽ കോൺഗ്രസ് നിലപാടും ചർച്ചയാകുന്നു. ഉദയനിധി സ്റ്റാലിന്റെ പരാമർശം ഹൈന്ദവ വിശ്വാസികളിൽ വ്യാപക പ്രതിഷേധമുയർത്തിയിട്ടും കോൺഗ്രസ് ശക്തമായി അപലപിക്കാൻ പോലും തയ്യാറായില്ല. മാത്രമല്ല പാർട്ടി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഉൾപ്പെടെ പ്രസ്താവനയെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് സനാതന ധർമ്മത്തോട് കോൺഗ്രസിന്റെ നിലപാടിനെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലും ചർച്ചകൾ ചൂടുപിടിച്ചത്. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ സമീപകാലത്തെ പ്രസംഗവും ഇതിനൊപ്പം പുറത്തുവന്നു. മോദിക്ക് വോട്ട് ചെയ്ത് വീണ്ടും അധികാരത്തിലെത്തിക്കരുതെന്നും അങ്ങനെ വന്നാൽ സനാതന ധർമ്മത്തിന്റെ ഭരണമായിരിക്കും ഇവിടെ നടക്കുകയെന്നുമായിരുന്നു ഖാർഗെയുടെ വാക്കുകൾ.
ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവല്ല ഉൾപ്പെടെ കോൺഗ്രസിന്റെ നിലപാടിനെ വിമർശിച്ച് രംഗത്ത് വന്നു. ഉദയനിധി സ്റ്റാലിന് മാത്രമല്ല കോൺഗ്രസിനും സനാതന ധർമ്മത്തോട് പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം ഖാർഗെയുടെ വീഡിയോ പങ്കുവെച്ച് കുറിച്ചു. സനാതന ധർമ്മത്തെ ഉൻമൂലനം ചെയ്യുകയോ ഇല്ലാതാക്കുകയോ ഇൻഡിയ സഖ്യത്തിന്റെ മുഴുവൻ അജൻഡയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്ധവ് താക്കറെയോ രാഹുൽ ഗാന്ധിയോ പ്രസ്താവനയെ അപലപിക്കാത്തതിൽ അതിശയമില്ലെന്നും ഷെഹ്‌സാദ് പൂനാവല്ല കൂട്ടിച്ചേർത്തു.
‘സനാതന ധർമ്മത്തെ എതിർക്കുകയല്ല തുടച്ചുനീക്കുകയാണ് വേണ്ടത്. ഡെങ്കിയും മലേറിയയും കൊവിഡും ഉൻമൂലനം ചെയ്തതുപോലെ സനാതന ധർമ്മവും ഇവിടെ നിന്നും ഉൻമൂലനം ചെയ്യണമെന്ന്’ ആയിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശം. പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post