ബെയ്ജിങ്; ചൈനയുടെ വൻമതിലിന്റെ ഒരു ഭാഗം പൊളിച്ച രണ്ട് തൊഴിലാളികൾ അറസ്റ്റിൽ. ജോലി സ്ഥലത്തേക്ക് കുറുക്കുവഴി ഉണ്ടാക്കാനായി വൻമതിലിന്റെ ഒരുഭാഗം എക്‌സ്‌കവേറ്റർ ഉപയോഗിച്ച് തകർക്കുകയായിരുന്നു. സെൻട്രൽ ഷാങ്സി പ്രവിശ്യയിലാണ് സംഭവം.
സംഭവത്തിൽ മുപ്പത്തെട്ടുകാരനെയും അമ്പത്തഞ്ചുകാരിയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാജ്യത്തിന്റെ പൈതൃകസ്വത്ത് നശിപ്പിച്ചെന്ന കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവസ്ഥലത്തിനു സമീപമാണ് ഇവർ ജോലി ചെയ്തിരുന്നത്. അവരുടെ എക്സ്‌കവേറ്റർ കടന്നുപോകത്തക്കവിധം വൻമതിലിന്റെ ഭാഗത്ത് വിടവുണ്ടാക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ചൈനീസ് ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. പരിഹരിക്കാനാകാത്ത തകരാറാണ് മതിലിനു സംഭവിച്ചത്. മതിലിന്റെ സാംസ്‌കാരികപൈതൃകത്തിന് തൊഴിലാളികളുടെ പ്രവൃത്തി നാശമുണ്ടാക്കിയെന്ന് പോലീസ് പറഞ്ഞു.
ഏകദേശം 21196 കിലോമീറ്റർ നീളം വരുന്ന വൻമതിലിന്റെ നിർമ്മാണം ബിസി 220 മുതൽ ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്. എഡി 1600 കളിൽ മിങ് രാജവംശത്തിന്റെ കാലത്ത് ഇത് ഏറ്റവും വലിയ സൈനിക നിർമിതിയായി മാറി. കാലങ്ങൾക്കിപ്പുറം വൻമതിലിന്റെ 70 ശതമാനം മാത്രമേ ശേഷിക്കുന്നുള്ളൂ.
Discussion about this post