ഡെറാഡൂൺ: മസറുകൾ നിർമ്മിച്ച് ഹിന്ദുക്കളുടെ ഭൂമി കയ്യേറാനുള്ള മതതീവ്രവാദികളുടെ ശ്രമത്തിന് കനത്ത തിരിച്ചടി. ഹിന്ദുക്കളുടെ ഭൂമിയിൽ നിർമ്മിച്ച മസറുകൾ ഹിന്ദു സംഘടനാ പ്രവർത്തകർ പൊളിച്ച് നീക്കി. ഋഷികേശിലായിരുന്നു സംഭവം.
ദേവഭൂമി രക്ഷാ അഭിയാനിലെ അംഗങ്ങളാണ് മസറുകൾ പൊളിച്ച് നീക്കി ഭൂമി ഹിന്ദുക്കളായ ഉടമകൾക്ക് കൈമാറിയത്. കഴിഞ്ഞ മാസം മുതലാണ് പ്രവർത്തകർ ഈ നീക്കം ആരംഭിച്ചത്. ഇതുവരെ 200 ഓളം മസറുകൾ പൊളിച്ച് നീക്കിയിട്ടുണ്ടെന്നാണ് പ്രവർത്തകർ പറയുന്നത്.
പ്രദേശത്തുള്ള ദർഗയും ഇതിലെ മൗലവിമാരുമാണ് ഭൂമി കയ്യേറാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ എന്നാണ് വിവരം. പ്രശ്‌നപരിഹാരത്തിനായി ദർഗയിൽ എത്തുന്ന ഹിന്ദുക്കളോട് വീട്ടിലോ സ്ഥലത്തോ മസർ നിർമ്മിച്ച് ആരാധന നടത്താനാണ് മൗലവിമാർ നിർദ്ദേശിക്കാറുള്ളത്. ഇത് പ്രകാരം ഇവർ ചെയ്യും. ഇങ്ങനെ മസറുകൾ ഉള്ള സ്ഥലങ്ങൾ പൊതു ആരാധനയ്ക്കായി തുറന്ന് കൊടുത്താണ് കയ്യേറുക. ഇത്തരത്തിൽ 10 വർഷക്കാലമായി പൊതു ആരാധന നടത്തുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
സൈനികർ, ബിസിനസുകാർ തുടങ്ങി ക്ഷേത്ര പൂജാരി മാരുടെ സ്ഥലങ്ങളിൽ ഉൾപ്പെടെയാണ് അനധികൃതമായി മസറുകൾ നിർമ്മിച്ചിട്ടുള്ളത്. ഇക്കാര്യം മനസ്സിലാക്കിയതോടെ ദേവഭൂമി രക്ഷാ അഭിയാനിലെ അംഗങ്ങൾ ഭൂമി തിരിച്ചുപിടിക്കാൻ സ്വമേധയാ രംഗത്ത് എത്തുകയായിരുന്നു. ഭൂമി ഉടമകളുടെ അനുമതിയോടെയാണ് ഇവർ മസറുകൾ പൊളിച്ച് നീക്കുന്നത്.
അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി മതതീവ്രവാദികൾ രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post