തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവയിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ നിയമസഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ഉപജീവനത്തിനായി നമ്മുടെ നാട്ടിലെത്തുന്ന അതിഥി തൊഴിലാളികൾ ചിലർ ആക്രമിക്കപ്പെടുകയും ചിലർ കുറ്റവാളികളാകുകയും ചെയ്യുന്നുണ്ട് എന്നത് വസ്തുതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ സമഗ്രവും ഫലപ്രദവുമായ നടപടികളിലേക്ക് സർക്കാർ കടന്നിട്ടുണ്ട്. കുറ്റകൃത്യങ്ങളിലേർപ്പെട്ട ശേഷം സംസ്ഥാനത്ത് എത്തുന്നവരുടെയോ ക്രിമിനൽ പശ്ചാത്തലമുളളവരുടെയോ വിവരങ്ങൾ ശേഖരിക്കുന്നതിന് പോലീസിന് ചില പരിമിതികൾ ഉണ്ട്. കുറ്റകൃത്യങ്ങളിലേർപ്പെടുന്ന അതിഥി തൊഴിലാളികളുടെ വിവര ശേഖരണം പോലീസ് സ്‌റ്റേഷൻ മുഖേന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊഴിൽ ദാതാക്കളോ കരാറുകാരോ വീട് വാടകയ്ക്ക് നൽകുന്നവരോ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവെയ്ക്കാത്തതിനാൽ ഇവരുടെ എണ്ണം കൃത്യമായി ശേഖരിക്കാനാകുന്നില്ല. അത് പരിഹരിക്കാനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കണമെന്ന് എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മൈഗ്രന്റ് ലേബർ രജിസ്റ്ററിൽ ഐജി തലം വരെയുളള എല്ലാ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post