കയ്‌റോ: ഈജിപ്തിലെ സ്‌കൂളുകളിൽ മുഖാവരണം (നിഖാബ്) നിരോധിച്ചു. വരുന്ന അദ്ധ്യയന വർഷം മുതൽ നിരോധനം പ്രാബല്യത്തിലാകും. മതസ്വാതന്ത്ര്യവും സുതാര്യമായ പഠനസാഹചര്യവും സന്തുലിതമായി പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിർദ്ദേശമെന്ന് അധികൃതർ അറിയിച്ചു. ഈജിപ്ഷ്യൻ മന്ത്രി റെഡ ഹെഗാസിയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
വിദ്യാഭ്യാസ മേഖലയ്ക്കായി പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശിരോവസ്ത്രം അനുവദിക്കുന്നുണ്ടെങ്കിലും പൂർണമായി മുഖം മൂടുന്ന വസ്ത്രത്തിനാണ് വിലക്കേർപ്പെടുത്തിയത്.
സെപ്തംബർ 30 മുതലാണ് രാജ്യത്ത് പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷന്റെ അംഗീകാരമില്ലാത്ത പ്രത്യേക തരത്തിലുളള ശിരോവസ്ത്രങ്ങളും അനുവദിക്കില്ല.
സ്‌കൂൾ യൂണിഫോമിൽ ഇത്തരം മാറ്റങ്ങൾ സാധാരണമാണെന്നും നിർദ്ദേശം ലംഘിക്കുന്നവരെ സ്‌കൂളിൽ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. വസ്ത്രധാരണത്തിലെ മാറ്റം രക്ഷിതാക്കളും അറിഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഓരോ ഗവർണറേറ്റിലെയും എഡ്യുക്കേഷൻ ഡയറക്ടറേറ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post