ബോർഡർ റോഡ്സ് ഓർഗനൈസേഷൻ്റെ 2900 കോടി രൂപയിലധികം മുതൽമുടക്ക് വരുന്ന 90 അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങ് രാജ്യത്തിനു സമർപ്പിച്ചു. ചൊവ്വാഴ്ച ജമ്മുവിലെ ബിഷ്ണ കൗൽപൂർ-ഫുൽപൂർ റോഡിലെ ദേവക് പാലത്തിൽ വെച്ചായിരുന്നു ഉദ്ഘാടനം. 2,900 കോടി രൂപ മുതൽമുടക്ക് വരുന്ന ബി ആർ ഒയുടെ 90 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ രാജ്‌നാഥ് സിംഗ് സമർപ്പിച്ചു. പതിനൊന്നു സംസ്ഥാനങ്ങളിലും മറ്റു കേന്ദ്രഭരണപ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നതാണ് ഈ പദ്ധതികൾ.
ഈ 90 പദ്ധതികളിൽ 36 എണ്ണം അരുണാചൽ പ്രദേശിലും 26 എണ്ണം ലഡാക്കിലും 11 ജമ്മു കശ്മീരിലും ഉൾപ്പെടുന്നു. ബാക്കി അഞ്ചെണ്ണം മിസോറാമിലും മൂന്നെണ്ണം ഹിമാചൽ പ്രദേശിലും രണ്ടെണ്ണം വീതം സിക്കിം,ഉത്തരാഖണ്ഡ്,പശ്ചിമബംഗാൾ എന്നിവിടങ്ങളിലുമാണ്. രാജസ്ഥാൻ,നാഗാലാൻഡ് ,ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഓരോന്നു വീതവും. അരുണാചൽ പ്രദേശിലെ നെച്ചിഫു ടൗൺ, പശ്ചിമബംഗാളിലെ രണ്ട് എയർഫീൽഡുകൾ,രണ്ട് ഹെലിപാഡുകൾ,22 റോഡുകൾ,63 പാലങ്ങൾ,എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു.
തന്ത്രപ്രധാനമായ ഈ പ്രൊജക്റ്റുകളുടെ നിർമ്മാണം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വളരെ വേഗത്തിലാണ് ബി ആർ ഒ പൂർത്തിയാക്കിയത്. ഉദ്യോഗസ്ഥരുടെ അർപ്പണബോധവും നരേന്ദ്രമോദി സർക്കാരിൻ്റെ പ്രതിബദ്ധതയുമാണ് ഇത് റെക്കോർഡ് വേഗത്തിൽ സാധ്യമാക്കിയത് എന്ന് അദ്ദേഹം പ്രസ്താവിച്ചു.അതിർത്തിപ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം ദേശീയ സുരക്ഷയോടൊപ്പം അയൽരാജ്യങ്ങളുമായുള്ള സഹകരണത്തെയും സമാധാനത്തെയും ശക്തിപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. സിവിൽ സൈനിക സംയോജനത്തിൻ്റെ ഉത്തമോദാഹരണമാണ് ബി ആർ ഒയുടെ പദ്ധതികളും പ്രവർത്തനശൈലികളും.
രാജ്യത്തിൻറെ സുരക്ഷയുടെ ഉത്തരവാദിത്വത്തിൽ സൈനികർക്കൊപ്പം മറ്റു പൗരന്മാർക്കും തുല്യ പങ്കാണുള്ളത്. അതിനാൽ സിവിൽ-സൈനിക സംയോജനമാണ് ഇന്ന് ആവശ്യം. ബി ആർ ഓ ഈ സഹകരണം ഉറപ്പു വരുത്തുന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകണം. ആശയപരമായ വ്യത്യാസങ്ങൾ ഉള്ളപ്പോഴും അതിർത്തികൾ സംരക്ഷിക്കാൻ ദേശീയ താൽപര്യത്തിന് ഒപ്പം സഹകരിക്കുന്ന സംസ്ഥാന സർക്കാരുകളെയും അദ്ദേഹം അഭിനന്ദിച്ചു
വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും തുല്യ പ്രാധാന്യം നൽകണമെന്നും പിആർഒ യോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഇതുവരെ ‘മിനിമം നിക്ഷേപം,പരമാവധി മൂല്യം’ എന്നായിരുന്നു നമ്മുടെ മുദ്രാവാക്യം.എന്നാൽ ഇനി മുതൽ അത് ‘മിനിമം പരിസ്ഥിതി തകർച്ച,പരമാവധി ദേശീയ സുരക്ഷ,പരമാവധി ക്ഷേമം’ എന്നായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post